Friday, August 31, 2007

"നീ എങ്ങോട്ടാ പോയേ?"

"നീ എങ്ങോട്ടാ പോയേ?"
ഞാന്‍ ഒരിക്കലേ പേടിച്ചുള്ളു. അന്നു ശരിക്കും പേടിച്ചു. ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ശരിക്ക് പേടിച്ചത് ഇന്നും നല്ല ഓര്‍മ്മയുണ്ട് ..സിസ്റ്റര്‍ ഓളഗായുടെ ക്യാറ്റികിസം ക്ലാസ്സ്. സിസ്റ്റര്‍ വരാന്‍ താമസിച്ചു. കുട്ടികളല്ലേ, കലപിലയാണു അവിടെ... ഞങ്ങളുടെ ക്ലാസ്സ് റോഡരുകിലാണ് . അവിടെ ജനലില്‍ കൂടി നോക്കിയാല്‍ പള്ളി കാണാം.നോക്കുമ്പോള്‍ ഒരു ശവമടക്കാണ് അതിന്റെ ആളുകള്‍ പള്ളിയി ലേക്ക് പോയി കൊണ്ടിരിക്കുകയാണ്. നല്ലപോലെ കാണാന്‍ വേണ്ടി ഞാന്‍ ഡസ്കിന്റെ പുറത്ത് കയറി നിന്നു. ക്ലാസ്സിലുള്ള മിക്കവരും ജനലരുകില്‍ തടിച്ചു കൂടി പുറത്തേക്ക് നൊക്കി നില്ക്കുമ്പോളാണു സിസ്റ്റര്‍ വരുന്നത് . താഴെ നിന്നവര്‍ക്ക് വേഗം സ്വന്തം സ്ഥലത്തു എത്താന്‍ പറ്റി.എന്റെ ശ്രദ്ധ മുഴുവന് പുറത്തേക്കാണു ഞാന്‍ ശവമടക്കിന്റെ വിശദാംശം കിട്ടാന് വേണ്ടി.... , സിസ്റ്റര്‍ വന്നതു ഞാനറിയുന്നില്ലാ. എന്റെ തൊട്ടടുത്ത് ബഞ്ചിന്റെ മുകളില്‍ ആണു ജൊയിസ് ..സിസ്റ്റര്‍ അടുത്ത് എത്തി "നോക്കണം നോക്കണം പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടുണ്ടോ ഇങ്ങനെ? "....

സിസ്റ്റര് ദേഷ്യത്തിലാണേല്‍ ഡബിള്‍ ബെല്ലു കൊടുക്കുമ്പോലേ നോക്കണം നോക്കണം വരും ....ഒരു വല്ല്യ പെരുന്നാളിനുള്ള വകയായി....ഞാനും ജോയിസ്സും താഴെ എത്തി സിസ്റ്റര്‍ ഞങ്ങളെ നോക്കിയ നേരത്തു ബാക്കി മാലാഖാ കുഞ്ഞുങ്ങളെല്ലാം സീറ്റു പിടിച്ചു ..സിസ്റ്റര്‍ വലതു കൈയുടെ ചുണ്ടുവിരല്‍ വാതിലിനു നേരെ ചൂണ്ടി. "ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്....ഹും ബോത് ഓഫ് യൂ " ...

ഇതപ്പീലില്ലാ അച്ചാപോറ്റി ഒന്നും എല്ക്കില്ലാ ..ക്ലാസ്സ് റ്റീച്ചറും . സയന്‍സ് റ്റീച്ചറും എല്ലാം പുള്ളിക്കാരി തന്നെ. പയ്യെ പുറത്തു വന്നു, കൂടുതല്‍ ദ്വേഷ്യം പിടിപ്പിക്കണ്ടാ. വെളിയില്‍ വന്നു. അപ്പൊ സിസ്റ്റര്‍ പിറകെ വന്നു ക്ലാസ്സിന്റെ വാതിക്കല്‍പോലും കണ്ടു പോകരുതെന്നാ സുഗ്രീവാജ്ഞാ....ഞങ്ങള്‍ നടന്ന് കോറിഡോറിന്റെ അറ്റത്ത് പോയി നില്പായി...

ആപ്പൊ പുറത്തു ശവമടക്കിന്റെ പ്രാര്‍ത്ഥന കേള്ക്കാം .. ഞാന്‍ നോക്കുമ്പോള്‍ ജോയിസ്സ് ഭയങ്കര കരച്ചില്‍ .അവള്‍ അങ്ങനാ. ആരേലും ഒന്നു കണ്ണുരുട്ടിയാല്‍ അവളുടനേ കരഞ്ഞിരിക്കും...ഞാനാണേല്‍ ചുറ്റും നോക്കുവാ. എന്റെ അനിയത്തി (സ്കൂളിലെ ഗുഡ് ബുക്കില്‍ ഫ്രണ്ട് പേജില്‍ പേരുള്ളവള്‍) ഞാനീ ക്ലാസ്സിനു കാവലു നിക്കുന്ന കണ്ടാല് ..പിന്നത്തെ കഥയാ കഥ . ഞാനങ്ങനെ ഉയിരു കൈയില് പിടിച്ചു നിക്കുമ്പൊഴാ ഈ കരച്ചില് ...

"ആ ചത്തത് ആരാന്നു പോലും നിനക്കറിയില്ലാ പിന്നെ കരേന്നതു എന്തിനാ?" ഞാനിങ്ങനെ ചോദിച്ചപ്പോള്‍ ജൊയിസ്സ് ചിരിച്ചു ......പെട്ടെന്നാ അവളുടെ ചോദ്യം

"ഡെയ്.... മരിച്ചവരു എങ്ങോട്ടാപോണേ?"..

ഒരു മാതിരി സൂര്യനു താഴെയുള്ള എല്ലാ കാര്യത്തിനും ഉത്തരം അറിയുന്ന പ്രായമാണേ ....പക്ഷേ ഈ ചോദ്യത്തില്‍ ഇത്തിരി ഒന്നു പകച്ചു. തൊട്ടപ്പുറത്തുനിന്നു ശവമടക്കിന്റെ പ്രാര്‍ത്ഥന....ഇന്നു ഇനി സിസ്റ്റര്‍ പറയാന്‍ പോണ ശിക്ഷാവിധി ..ഗാര്‍ഡിയനെ കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാ മതി അല്ലേല്‍ ഇമ്പൊസിഷ്യന്‍. ഏതായാലും വല്യാ പെരുന്നാളു തന്നെ.പക്ഷേ മറുപടി പറയണമല്ലോ അതിങ്ങനെയായി ...

"എനിക്കറിയില്ലാ ഒരു കാര്യം ചെയ്യാം... നീയാ ആദ്യം മരിക്കുന്നതെങ്കില്‍ നീഎന്നോട് വന്നു പറാ. അല്ലാ ഞാനാ ആദ്യം മരിക്കുന്നതെങ്കില്‍ ഞാന് നിന്നോട് വന്നു പറയാം.... "

അന്നു രാതി തന്നെ മരിച്ചു കിട്ടണ്ടതു എന്റെ ആവശ്യമാണു.. അന്ന് ഇന്നു പറയുന്ന പോലെ ടെന്‍ഷന്‍ എന്നൊന്നും പറയാന്‍ അറിയില്ലാ ..പക്ഷേ ആരോ തൊണ്ടക്കു കുത്തി പിടിച്ചപോലെ അല്ലെങ്കില്‍ വയറിനുള്ളില്‍ എലി ഓടുന്നപോലെ, കൈയും കാലും തണുക്കും. വായില്‍ വെള്ളമില്ലാ. ഒക്കെ കൂടെ ഒരു വല്ലായ്ക തോന്നും. ശിക്ഷകിട്ടും ഒറപ്പു . ഇന്നി സ്കൂളില്‍ പോകണ്ടാ എന്നാവും ചിലപ്പൊ,
അപ്പൊ പിന്നെ മരിക്കുന്നതാ ഭേതം, ബാക്കി കാര്യങ്ങള് .......
"അതു ശരിയാ അതോടെ അറിയാമല്ലൊ " ജൊയസിന്റെ അഭിപ്രായം പറച്ചിലാ. അപ്പോഴേക്ക് ബെല്ലടിച്ചു. അവസാനത്തെ പീരിഡാണു ..ഓടി ക്ലാസ്സില്‍ പോയി ബാഗും കുടയും ആയി പയ്യെ പുറത്തിറങ്ങി.സിസ്റ്റര്‍ അവിടെ എങ്ങും ഇല്ലാ, ഭാഗ്യം, ഇന്ന് അപ്പൊ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാ ..നാളെ ക്ലാസ്സില്‍ കയറ്റത്തില്ല ഒറപ്പ് ... പയ്യെ നീങ്ങി ഇന്ന് ഏതായാലും മമ്മിടെ മുന്നില് പ്രശ്നം അവതരിപ്പിക്കണ്ടാ, നാളത്തിടം നാളെ , വീട്ടിലേക്കു പോകും വഴിക്കു തന്നെ ഒരു വല്ലാത്ത വയറുവേദന, അതിപ്പൊ കുടെകൂടെ വരുന്നു ..ഞാന്‍ റിക്ഷയിലിരുന്നു കരയാന്‍ തുടങ്ങി ...അതു വയറു വേദന കൊണ്ടാണോ സിസ്റ്റര്‍ ക്ലാസ്സിന്ന് ഇറക്കി വിട്ടതിന്റെ ഭവിഷ്യത്ത് ഓര്‍ത്തിട്ടാണോ???

അറിയില്ലാ... വീടെത്തി ..ചേച്ചി കരയുവാ വയറു നോവുന്നുന്ന് മമ്മി എത്തീട്ടില്ല . അന്നചേടത്തി വന്നു ആകെ ഒരവലോകനം നടത്തി ഉച്ചക്കു ഉണ്ടൊ? ഘനഗംഭിരമായിട്ടുള്ള ചോദ്യം അന്നചേടത്തിയുടെ തിയറി പ്രകാരം വയറു നിറച്ചു ചോറുണ്ടില്ലാങ്കിലാ എല്ലാ രോഗവും വരുന്നേ. അന്നചേടത്തി ഇതിനോടകം ഇഞ്ചിയും നാരങ്ങായും ജീരകവെള്ളവും ഒക്കെയായി ചികത്സാ തുടങ്ങി .ആ നേരത്താണ് മമ്മിയുടെ വരവ് എന്റെയുള്ളില്‍ പേടിയുണ്ട് , ഒരു വശത്ത് വയറുവേദനയും. ഇത്രയുമായപ്പോള്‍ എന്റെ കരച്ചില്‍ പൂര്‍വ്വാധികം ഉച്ചത്തില്‍ ആയി. പിന്നെ ബോധം കെട്ടു വീണു ...അപ്പോഴേക്ക് ഡോക്ടറുടെ അടുത്തെത്തിച്ചു , അപ്പന്റിക്സ എന്നു വിധി പിറ്റേന്ന് ഓപ്പറേഷന്‍ ..ഭഗവാനേ ഓരോരോ മായാവിലാസങ്ങളേ!

പിന്നെ വിട്ടിലിരിപ്പായി ഏകദേശം 3 ആഴ്ചക്കു ശേഷം സ്കൂളില്‍ എത്തിയപ്പോള്‍ ആദ്യം തിരക്കിയതു ജോയിസ്സിയെ ആണു അവള്‍ മഞ്ഞപ്പിത്തമായിക്കിടപ്പിലാണു,അന്നത്തെ ഗറ്റൌട്ട് അടിക്കുശേഷം അവള്‍ സകൂളില്‍ വന്നിട്ടില്ല്ലാന്നറിഞ്ഞു. ഞാന്‍ അന്നു വീട്ടിലേക്ക് പോയപ്പോള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ ഒക്കാഞ്ഞതിന്റെ വ്യസനം ഉണ്ടായിരുന്നു..

പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോള്‍ ആണു ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞതു .
ജോയിസി മരിച്ചു..... കറുത്ത ബാഡ്ജ് കുത്തി എല്ലാവരും അവളുടെ വീട്ടില്‍ പോയി. അന്നു ക്ലാസില്ലായിരുന്നു. ഞങ്ങള്‍ അവളുടെ വീട്ടിലെത്തി ...കത്തിച്ചു വച്ച സാമ്പ്രാണിയുടെയും പിച്ചിപ്പൂവിന്റെയും ഒക്കെ കൂടിയ ഒരു ഗന്ധം, വെള്ള ഉടുപ്പിട്ട് ആ പെട്ടിയില് കിടന്ന ജോയിസിയുടെ കാല്ക്കല്‍ ഞാന്‍ നിന്നു. അവളുടെ മുഖത്തു നിന്ന് ആ പുഞ്ചിരി മാഞ്ഞിട്ടില്ലാ, ഉറങ്ങുന്നപോലെ....അവളുടെ വാക്കുകള്‍ അപ്പോഴും എന്റെ കാതില്‍ മുഴങ്ങുകയായിരുന്നു,

"മരിച്ചാ നമ്മള്‍ എങ്ങോട്ടാ പോവുകാ".....ഞാന്‍ അപ്പൊ ചോദിച്ചു "നീ എങ്ങോട്ടാ പോയേ?" അവളുടെ കാല്‍ചുവട്ടില്‍ ഞാന് എത്രനേരം നിന്നു എന്നെനിക്കറിയില്ലാ... ടീച്ചര്‍ വിളിച്ചു തിരിച്ചു നടക്കുമ്പോള്‍ ഇനി അവളില്ലാന്നു വിശ്വസിക്കാന്‍ എനിക്കായില്ലാ..

പിറ്റേന്നായിരുന്നു അടക്കം അന്നു ഞാന്‍ സ്കുളില്‍ പോയില്ലാ... എനിക്ക് നല്ല പനിയും ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ നേരം. ഞാന്‍ മുറിയില്‍ കിടക്കുവാണ് . വീട്ടില്‍ മറ്റാരുമില്ലാ. അന്നചേടത്തി വന്നു പറഞ്ഞു "കുഞ്ഞേ മഴക്കോളൊണ്ട്, ഞാന്‍ പശുവിനെ അഴിച്ചോണ്ട് വരട്ടെ",

ഓ ഇനി പശുവിനെ കൂട്ടില്‍ കെട്ടി അതുമായി കൊച്ചുവര്‍ത്താനവും പറഞ്ഞു അന്നചേടത്തി തിരിച്ചു വരാന്‍ ഏറ്റം കുറഞ്ഞതൊരു മണിക്കൂര്‍. ഞാന്‍ ഓര്‍ത്തു. പെട്ടന്നു ആകെ ഇരുട്ടായി. ഒരു വല്ലാത്ത കാറ്റും, എന്റെ മുറിയുടെ ജനല്‍ വല്ലാതെ ആഞ്ഞടിച്ചു. കാറ്റ് ഉള്ളിലേക്ക് വരാന്‍ തുടങ്ങി. ഞാന്‍ ജനല്‍ അടക്കാന്‍ എണീറ്റു. എന്റെ ജനലില്‍ കൂടി നോക്കിയാല്‍ നേരേ കാണുന്നത് ഒരു പ്ലാവ് ആണു, ഞാന്‍ നോക്കുമ്പോള്‍ പ്ലാവിന്റെ ചുവട്ടില്‍ ആള്‍രൂപത്തിലല്‍ ഒരു വെട്ടം! ഞാന്‍ ജനലഴിയില്‍ പിടിച്ചു കൊണ്ടങ്ങനെ നിന്നു, അതൊരു പ്രത്യെകതരം കാറ്റ്, ഞാന്‍ അന്നു വരെയൊ, അതിനു ശേഷമൊ അത്തരം ഒരു കാറ്റ് കണ്ടിട്ടില്ലാ, ജനലിലേക്ക് ആഞ്ഞടിക്കുന്ന കാറ്റില്‍ ഒരിലപോലും പറന്നു വരുന്നില്ലാ, ആ വെളിച്ചം എന്റെ തൊട്ടടുത്ത് ജനലഴിക്കപ്പുറം. അതാ മുഖം മാത്രം തെളിയുന്നു, ബാക്കി മുഴുവന്‍ ഒരു പുകപോലെ, അതെ വെള്ള കട്ട പുക, ( ഇതെഴുതുമ്പോള്‍ അന്നു കണ്ടത് അതേ പോലെ ഞാന്‍ ഓര്‍ക്കുന്നു)....ജോയിസി, അവള്‍ നിന്നു ചിരിക്കുകയാണ്. ഒരു വല്ലാത്ത തണുപ്പ് അവളില്‍ നിന്ന് വരുന്നു .. അവള്‍ എന്നെ തന്നെ നോക്കി എന്റെ അടുത്ത്.

" ജോയിസി ...നീ..."

ഞാന്‍ വാക്കുകള്‍ കിട്ടാതെ .. അവള്‍ ഏതോ ദൂരെ നിന്ന് സംസാരിക്കും പോലെ ഒരു തരം എക്കൊ....... "ഞാ ന്‍ വ രാ മെ ന്ന് പ റ ഞ്ഞ ത ല്ലേ അ താ വ ന്നെ"........

ഇപ്പോള്‍ കാറ്റില്ലാ പക്ഷേ അവള് കാറ്റില്‍ ആടുന്ന തീനാളം പോലെ തലക്കു കീഴ്പ്പോട്ടുള്ള ഭാഗം ആ ടി ഉലയുകയാണ്. എനിക്ക് അപ്പോള്‍ പേടിയല്ലാ..... പക്ഷേ എന്തോ ഒരു അരുതാഴികാ അനുഭവപ്പെട്ടു,ആരേലും വന്നാലോ? എന്നതു തന്നാരുന്നു ആദ്യത്തെ ചിന്താ. ഞാന്‍ പറഞ്ഞു.

"നീ പോ പോ.... ആരേലും വരും പിന്നെ വാ "

അതു കേട്ടപ്പോ വല്ലാത്ത ഒരു ഭാവഭേദത്തോടെ അവള്‍ എന്നെ നോക്കി. ഒന്നും പറഞ്ഞില്ലാ... പയ്യെ അവള്‍ ഞാന്‍ നോക്കി നില്ക്കെ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു, പിന്നെ കാറ്റടിച്ചില്ലാ , മഴയും പെയ്തില്ലാ. അപ്പോഴേക്ക് അന്നചേടത്തി ഓടികിതച്ചെത്തി.

"ഹൊ എന്റെ കുഞ്ഞേ എന്നാ കൊടും കാറ്റാ, ആണ്ട് ജനലരുവിപ്പോയി നിക്കുവാരുന്നോ പനീം വച്ചോണ്ട്.... ഹോ ഈ മുറീല് എന്നാ തണുപ്പാ ജനല് തൊറന്നിട്ടിട്ടാ .ഇങ്ങോട്ട് മാറിക്കേ ഞാനതടക്കട്ടെ..."

ഞാന് ആ പ്ലാവിന്‍ ചുവട്ടിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു.

"ഈ കുഞ്ഞിനെന്നാ പറ്റി?" അന്നചേടത്തി എന്നെ പിടിച്ചു കൊണ്ട് കിടത്തി ജനല്‍ അടക്കാന് തുടങ്ങി . "വേണ്ടാ അന്നചേടത്തി ജനല്‍ അടക്കണ്ടാ ഇപ്പോ കാറ്റില്ലല്ലൊ." ഞാന്‍ പറഞ്ഞു .. അന്നചേടത്തി പുറത്തേക്ക് നോക്കിട്ട് പറഞ്ഞു.

"നേരാ ഇപ്പൊ കാറ്റില്ലാ ...ന്നാലും എന്നാ ഒരു കാറ്റാരുന്നു..."

പിറുപിറുത്തു കൊണ്ടവര്‍ മുറി വിട്ടു പൊയി.....അന്ന് അവള്‍ വന്നു. പറഞ്ഞ വാക്ക് പാലിക്കാന്‍. പക്ഷേ ഞാന്‍ അവള്‍ പറയാന്‍ വന്നതു കേട്ടില്ലാ ....പിന്നെ ഒരിക്കലും അവള്‍ എന്നെ കാണാ വന്നുമില്ലാ. പക്ഷെ ഇത്ര വര്‍ഷത്തിനു ശേഷവും എനിക്ക് അവളുടെ വരവ് മറക്കാന്‍ പറ്റുന്നില്ലാ..

ഞാന്‍ എന്നോടും അവളൊടും ഇന്നും ചോദിക്കുവാ "നീ എങ്ങോട്ടാ പോയേ?" ……

Saturday, August 25, 2007

എന്റെ പ്രണയം ദിവ്യമാം പ്രണയം

സന്തോഷമാണ് എനിക്കിപ്പോള്...

ഞാന് എന്നെ തേടുക ആയിരുന്നു..എത്രയോ നാള്..
എനിക്കു എന്നേ നഷ്ടപ്പെട്ടു
നഷ്ടം പോലും അറിയാതെ ഞാന് ഇതാ
ഇപ്പോള് തിരിച്ച് കിട്ടുകയാണെനിക്കെന്നെ
സന്തോഷമാണ് എനിക്കിപ്പൊള്
പാട്ടിനെ സ്നേഹിക്കുന്ന ഞാന്
പൂവിനെ സ്നേഹിക്കുന്ന ഞാന്
പുല്ക്കൊടി തുമ്പില് തങ്ങി നില്ക്കും
മഞ്ഞുതുള്ളിയോടു കിന്നാരം പറയുന്ന ഞാന്
മൂളിപ്പാട്ടു പാടുന്ന ഞാന്
ഒറ്റയ്ക്കു പുഞ്ചിരിക്കുന്ന ഞാന്
അസ്തമിക്കുന്ന പൊന് സുര്യനെ നോക്കി
ചുറ്റും ഇരുട്ടു പരക്കും വരെ സ്വപ്നം കാണുന്ന ഞാന്
എവിടെ ആയിരുന്നു ഈ ഞാന്...?
കുടത്തില് നിന്നു പുറത്തു വന്ന ഭൂതം പോലെ
പ്രത്യക്ഷപ്പെട്ടപ്പൊള് ഈ കാലമെല്ലാം
വ്യക്തിത്വമില്ലാതെ മുഖം മൂടി ഇട്ട ഞാന്
എന്റെ ജഡം മാത്രം ആയിരുന്നു എന്നറിയുന്നു
എന്റെ ഈ അറിവു പ്രണയമാകുന്നു
കാലത്തിനും തീരത്തിനും അതീതമായ പ്രണയം
ഒരിക്കലും കാണില്ല ഒരിക്കലും എന്റേതാവില്ല
ഒരിക്കലും നോവിക്കില്ല
എന്നാല് എപ്പോഴും ഒരു മനസ്സു പങ്കു വച്ചു
ചിരിച്ചും ചിന്തിച്ചും ഈ പ്രപഞ്ച്ത്തെ ആസ്വദിച്ചും...
അതാണ് എന്റെ പ്രണയം ദിവ്യമാം പ്രണയം
എന്നിലെ എന്നെ തൊട്ടുണര്ത്തിയ പ്രണയം
എന്റെ മലയാളം
സന്തോഷമാണ് എനിക്കിപ്പോള്...

Thursday, August 23, 2007

ഒരിക്കല്‍ കൂടി അവള്‍‌......

മുംബയിലേക്ക് യാത്ര തിരിക്കുമ്പൊള്‍ ഉള്ളില്‍ ആകെ ആകാംക്ഷ ആയിരുന്നു.നൂറ്നൂറ് ഉപദേശങ്ങളുമായി അമ്മ ഏതു നേരവും പുറകേയുണ്ടായിരുന്നു.മുംബയില്‍‍ അപ്പച്ചന്റെ ഒരു കൂട്ടുകാരനുണ്ട് റെയില്‍‌വേസ്റ്റേഷനില്‍ സ്വീകരിക്കാന്‍ അങ്കിള്‍ ഉണ്ടായിരുന്നു.അവിടെ നിന്നു നേരേ അങ്കിളിന്റെ വീട്ടീലേക്ക് പോയി.. ഇത്റയും വലിയ കെട്ടിടങ്ങളൊ? വടക്കോട്ട് എറണാകുളം വരേയും തെക്കോട്ട് തിരുവനന്തപുരം വരേയും മാത്രം യാത്രചെയ്തിട്ടുള്ള ഞാന്‍ ‍ അന്തം വിട്ടു നിന്നു.."കുളിച്ചുവരൂ ഞാന്‍ ഇന്നു ലീവാണു, ജോജിയെ കോളജും താമസ സ്ഥലവും ഞാന്‍ കാണിച്ചു തരാം" അങ്കിള്‍ ‍ പറഞ്ഞത് കേട്ട് ആണു എനിക്ക് പരിസര ബോധം വന്നത്.

കോളജിലേക്ക് ബസ്സില്‍ പോകണം എന്നാലും താമസസഥലം എനിക്കിഷ്ടമായി . മമ്മ എന്ന് മിസ്സിസ് ഗോമസിന്റെ വീട്ടില്‍ എന്നെ കൂടാതെ വേറേ മൂന്നു അന്തേവാസ്സികള്‍. .ആലബര്‍ട്ട്, റൊമിറൊ ,റിച്ചാര്‍ഡ്. .എന്നെ അവിടെ ആക്കി, ഇടക്കിടക്കു വീട്ടിലേക്കു ചെല്ലണം എന്ന ക്ഷണവുമായി അങ്കിള്‍ യാത്രയായി .കുറച്ചു ദിവസങ്ങള്‍ ‍ കൊണ്ടു ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി .മമ്മയും വെടി പറയാന്‍ കൂടെ കൂടിയിയിരുന്നു.

ആല്‍ബട്ട് നന്നായി പാടും .റൊമീറൊയുടെ ഡാന്‍സ് കണ്ടാല്‍ ആരും നോക്കി ഇരുന്നു പോകും മാസങ്ങള്‍ പറന്നു പോയി ക്രിസമസ്സ് ന്യു ഇയര്‍ പാര്‍‍ട്ടിയെ പറ്റിനവംമ്പര്‍ ‍ ആയപ്പൊഴെ ഗൌരവമായി പറഞ്ഞു തുടങ്ങി.ഷര്‍ട്ടും പാന്റ്സും തയ്പ്പിക്കാന്‍ ‍ നെട്ടോട്ടം ഓടുന്നതും എനിക്കു പുതുമയായി. പെട്രൊമാക്സും തൂക്കി വരുന്ന കരോള്‍ ‍ പാട്ടുകാരും ഒരു പാതിരാ കുര്‍ബാര്‍നയും പടക്കം പൊട്ടിക്കലും വലിയമ്മയുടെ കൊതിയൂറുന്ന കുറെ വിഭവങ്ങളുമായാല്‍ ‍ നാട്ടില്‍ ക്രിസ്തുമസ്സ് ആയി…….

റോമീറൊയുടെ വകയായിരുന്നു നിര്‍ദ്ദേശം ന്യു ഇയര്‍ പാരട്ടിക്ക് ഞാന്‍ ഡാന്‍സ് ചെയ്യണം, ഞാന്‍ തല കുത്തി ചിരിച്ചു എനിക്കു ഒരിക്കലും ഡാന്‍സ് ചെയ്യനാവില്ല ഞാന്‍ തീര്‍ത്ത് പറഞ്ഞു..റോമീറൊ അതൊരു ചലഞ്ച് ആക്കി ...."ഐ വില്‍ റ്റീച്ച് യൂ ആന്റ് യൂ വില്‍ ഡു ഇറ്റ് ബെറ്റര്‍ ദാന്‍ എനി വണ്‍ എല്‍സ്".പിന്നെ എന്നും വൈകിട്ട് ഡാന്‍സ് ക്ലാസ്സ് തുടങ്ങി. കുറച്ചു ദിവസത്തെ പ്രക്ടീസോടെ എനിക്കും ഹരമായി.ഞാന്‍ പുതിയ ഡ്രസ്സ് എടുത്തു, അപ്പച്ചന്റെ ബഡ്‌ജറ്റ് കടത്തി വെട്ടി.നേരം കിട്ടിയപ്പൊഴൊക്കെ ഞാന്‍ ഡാന്‍സ് പ്രാക്റ്റീസ് ചെയ്.തു ഒടുവില്‍ ആല്‍ബര്‍ട്ടും, റിച്ചാര്‍ഡും,റോമീറൊയും,മമ്മയും ഏകകണ്ഠമായി പറഞ്ഞു എന്റെ ഡാന്‍സ് ഉഗ്രനായി എന്നു എനിക്കും ആത്മവിശ്വാസമായി തുടങ്ങി..

അങ്ങനെ ഡിസംബര് ‍ 31 വന്നു എല്ലാവരും ഡാന്‍സ്‌ ഹാളില്‍ എത്തി. അവിടെ ആകെ ഉത്സവ പ്രതീതി ആയിരുന്നു. റോമീറൊ ഓള്‍ഗയുടെ കൂടെയും ആല്‍ ബര്‍ട്ട്‌ മെര്‍ലിന്റെ കൂടെയും ,റിച്ചാര്‍ഡ്‌ മേഴ്സിയുടെ കൂടെയും ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചു.എനിക്ക്‌ ആരേയും പരിചയം ഉണ്ടായിരുന്നില്ല, എനിക്കു ബെസ്റ്റ്‌ വിഷസ്സ് ‌ പറഞ്ഞ്‌ അവര്‍ ഓരോരുത്തരും ഡാന്‍സ് ‌ ചെയ്യാന്‍ തുടങ്ങി.

പെട്ടന്നാണു എന്റെ കണ്ണു കൗണ്ടറിനരുകിലെ മേശയില്‍ ചാരി നിന്ന പെണ്‍ കുട്ടിയില്‍ ചെന്നു പെട്ടത് ‌ ഒരു വെള്ള സ്ലിവ്‌ ലെസ്സ്‌ ഡ്രസ്സ് ‌ ആണു അവള്‍ ഇട്ടിരിക്കുന്നത്‌ .ഞാന്‍ ഒന്നുകൂടി അവളെ നോക്കി. ഇത്ര ഭംഗിയുള്ള കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. കൊത്തിവച്ച വെണ്ണക്കല്‍ ശില്പം എന്നൊക്കെ പറയുന്നതു വെറും കവി ഭാവനയല്ല ഇവളെ കണ്ടാല്‍ അതു തന്നെ പറയാന്‍ തോന്നും, ഞാന്‍ ധൈര്യം സംഭരിച്ച് ‌ അവളുടെ അടുത്തേക്കു നീങ്ങി.ആല്‍ബര്‍ട്ട്‌ പറഞ്ഞു പഠിപ്പിച്ച പോലെ ഞാന്‍ ‍ പറഞ്ഞു തുടങ്ങി " ഹായ്! ഐ ആം ജോജി.ക്യാന്‍ ഐ ഡാന്‍സ്‌ വിത്ത് യൂ?" പറഞ്ഞു കഴിഞ്ഞപ്പൊള്‍ ഒരു പേടി ഇങ്ങനെ തന്നാണോ പറയേണ്ടത്‌? എന്റെ കാലുകള്‍ക്കു തളര്‍ ച്ച തൊണ്ട വരളുന്നു ശരീരം ആകെ ഒരു പുകച്ചില്‍ പഠിച്ച സ്റ്റെപ്പ്‌ ഒക്കെ മറന്നു ഒരു പതര്‍ച്ചയോടെ അവളെ ഞാന്‍ നോക്കി നിന്നു, അവള്‍ മനോഹരമായി ചിരിച്ചു.ഹാവു ആശ്വാസമായി. "യേസ്‌" .ഐ ആം സില്‍വിയാ.സില്‍വിയാ മൊറിസ്‌".കുപ്പിച്ചില്ല് കിലുങ്ങുന്ന പോലെയുള്ള സ്വരം .ഞാന്‍ സില്‍വിയയുടെ കൈ പിടിച്ചു ഐസിനെക്കാള്‍ തണുപ്പ്‌. ഓ! ഇവളും എന്നെപ്പോലെ തന്നേ നെര്‍വസാണല്ലോ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ഞങ്ങള്‍ ചുവടു വച്ചു തുടങ്ങി.. ഒരെ പോലെ ഒരേ ചുവടുകളോടെ ഞങ്ങള്‍ ഡാന്‍ സ്‌ ചെയ്തു കൊണ്ടേ ഇരുന്നു ആല്‍ ബര്‍ട്ടും റൊമീറൊയും ഡാന്‍‍സ്‌ നന്നാവുന്നുണ്ടെന്നു പറഞ്ഞിരുന്നു.ആവിടെ കൂടിയവര്‍ ‍ ഒക്കെ സില്‍വിയായെ നോക്കി ആരായാലും ഒന്നു കൂടി നോക്കിപ്പൊകുന്ന ഒരു തരം വശ്യമായ സൗന്ദര്യം അവള്‍ക്കുണ്ടായിരുന്നു.ഏകദേശം രണ്ടുമണിയോടെ ഡാന്‍സ്‌ തീര്‍ന്നു.

ഹാളിനു വെളിയില്‍ വന്നപ്പൊള്‍ നല്ല തണുപ്പ്‌. സില്‍വിയാ നിന്നു വിറക്കാന്‍ ‍ തുടങ്ങി,ഞാന്‍ എന്റെ കോട്ട്‌ ഊരി അവള്‍ക്കു കൊടുത്തു..ടാക്സി വിളിക്കാന്‍ ‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു
"ഓ നോ താങ്ക്സ്‌ ഐ ലിവ്‌ എ ഫ്യു‌ ബ്ലോക്ക്സ്‌ എവെയ്‌ . ഐ വില്‍ വാക്‌ , ഇഫ്‌ യു ഡൊണ്ട്‌ മൈന്‍ഡ് പ്ലീസ് ‌ വാക്ക് വിത്‌ മീ.."
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാ ' ഷുവര്‍ ഷുവര്‍', ..എന്നു ഒരു വിഡ്ഢിയെപ്പോലെ മുരണ്ടുകൊണ്ട്‌ അവളെ ചേര്‍‍ത്തു പിടിച്ചു കൊണ്ടു നടന്നു ഏകദേശം ഒരു 15 മിനിറ്റിനു ശേഷം എത്തി ചേര്‍ ന്ന കെട്ടിടത്തിനു മുന്നില്‍ വച്ചവള്‍ പറഞ്ഞു ..“ഇറ്റ്‌ ഇസ്‌ റ്റു ലേറ്റ്‌! പ്ലീസ് ‌ കം റ്റുമൊറൊ ഫോര്‍ ബ്രേകഫാസ്റ്റ്‌ ആന്‍ഡ്‌ ഐ വില്‍ ഗിവ്‌ യുര്‍ കോട്ട്‌ ദെന്‍“ . മുത്തുചിതറുന്ന പൊലെ അവള് ‍ ചിരിച്ചു "ഒകെ ഗുഡ്‌ നൈറ്റ്‌" എന്റെ കൈ വിട്ടവള്‍ ഓടി എനിക്കു സന്തോഷം ഒരിക്കല്‍ കൂടി അവളെ കാണമല്ലൊ...

സില്‍വിയ സില്‍വിയ എന്നു മൂളിക്കൊണ്ടു ഞാന്‍ തിരിച്ചു ചെന്നപ്പൊള്‍ ‍ ആല്‍ബര്‍ട്ട്‌ റിച്ചാര്‍ഡ്‌ റൊമീറൊ മൂന്നുപേരും എന്നെക്കാത്തിരിപ്പുണ്ടായിരുന്നു '"ഹു ഇസ് ‌ ഷി? "വേര്‍ വേര്‍ യൂ? മൂന്നുപേരും ഒരെ സ്വരത്തില്‍ ചോദിച്ചു.. ഒരു ചിരിയോടെ ഞാന്‍ കട്ടിലിലേക്കു വീണു പിന്നെ നടന്നതൊക്കെ അവരോട്‌ പറഞ്ഞു കേള്‍പ്പിച്ചു..രാവിലെ ബ്രെക്‌ ഫാസ്റ്റിനു ചെല്ലണം എന്നു കേട്ടപ്പൊ ആല്‍ബര്‍ ട്ടിനും കൂടെ വന്നെ പറ്റു ഞാന്‍ സമ്മതിച്ചു എന്നും താമസിച്ചു എണിക്കുന്ന ആല്‍ ബര്‍ട്ട്‌ അന്ന് എന്നെ വിളിച്ചുണര്‍ത്തി.

രാവിലേ 8:30 ആയപ്പൊള്‍ ഞങ്ങള്‍ സില്‍വിയയുടെ വീട്ടില്‍ എത്തി ബെല്ല് അടിച്ചു ഒരു മധ്യ വയസ്ക വന്നു വാതില്‍ തുറന്നു. ഞാന്‍ മുറിയിലേക്കു കണ്ണോടിച്ചു അവിടെ സില്‍‌വിയയുടെ പല പോസിലുള്ള ഫോട്ടോകള്‍ ‍ ഓ! ആശ്വാസമായി വീടു തെറ്റിയിട്ടില്ലാ.
"ഗുഡ് ‌ മോര്‍ണിംഗ്‌ മാം ഐ ആം ജോജി.മേ ഐ സീ സില്‍വിയ" അന്തം വിട്ടതു പോലെ അവര്‍ എന്നെ നോക്കി. അവരുടെ നോട്ടത്തിലെന്തൊ പന്തികേട്‌ എനിക്കു തോന്നി.
"ഡു യു നൊ സില്‍വിയാ?
"യേസ്‌, ഐ മെറ്റ്‌ ഹേര്‍ അറ്റ് ‌ ദാ ഡാന്‍സ്‌ യെസ്റ്റര്‍ഡെ ആന്‍ഡ്‌ ഷി ഹാസ്‌ മൈ കോട്ട്‌ ഷി റ്റോള്‍ഡ്‌ മി റ്റു കം ടുഡേ മോണിംഗ്‌ ആന്‍ഡ്‌ കളക്റ്റ്‌ ......"
ആ സ്ത്രീ വേഗം നെറ്റിയില്‍ കുരിശു വരച്ചുകൊണ്ടു പറഞ്ഞു "കം മൈ സണ്‍ കം ഇന്‍ സൈഡ്‌"

ഞാന്‍ സില്‍വിയയുടെ മമ്മ 7 വര്‍ഷം മുന്‍പെ ഒരു ഡിസംബര്‍ 31നു അവള്‍ മരിച്ചു. ന്യൂ യിയര്‍ ‍ പാര്‍ട്ടിക്കു പൊയപ്പോള്‍ ഒരു ആക്സിഡന്റില് ‍ ആണു മരിച്ചത്‌. അതുകഴിഞ്ഞ്‌ എല്ലാ വര്‍‍ഷവും അവള്‍ ഈ ദിവസം നിന്നോടിപ്പൊ ചെയ്ത പോലെ ഒരൊരുത്തരോട്‌ ചെയ്യുന്നു ഇപ്പൊള് ‍ റോഡിന്റെ അറ്റത്തുള്ള ആ പള്ളിയിലെ സിമിത്തെരിയില്‍ പൊയി നോക്കു മൂന്നാമത്തെ വരിയില്‍ ഏഴാമത്തെ ശവകുടിരത്തിനു മുന്നിലുള്ള കുരിശില്‍ നിന്റെ കോട്ട്‌ കാണും .

ഇത്രയും ആ അമ്മ ഒറ്റ്‌ ശ്വാസത്തില് ‍ പറഞ്ഞു നിര്‍ത്തി, ഞാന്‍ ചുറ്റും നോക്കി ആ മുറി മുഴുവന്‍ സില്‍വിയയൗടെ ഫോട്ടൊകളാണ് . മരിച്ചു കിടക്കുന്ന സില്‍വിയയുടെ ഫോട്ടോയിലേക്ക്‌ മമ്മാ വിരല്‍ ചൂണ്ടി ഇത്രയും ആയപ്പൊള്‍‌‌ എന്റെ കൈ പിടിച്ചു വലിചു കൊണ്ടു ആല്‍ബര്‍ട്ട്‌ പുറത്തേക്ക് ഓടി ..

ഞാന്‍ ഒരു ഭ്രന്തനെപ്പൊലെ ഉറക്കെ വിളിച്ചു പറഞ്ഞു ഞാന്‍ വിശ്വസിക്കില്ല ഇന്നലേ 5 മണിക്കുറില്‍ കൂടുതല്‍ എന്റെ കൈ പിടിച്ചു കൊണ്ടവള്‍ ‍ എന്നോടൊപ്പം ഉണ്ടായിരുന്നു ഞാന്‍ ഒരു വാശിയോടെ പള്ളിയിലേക്ക്‌ ഓടി ... ജോജി ജോജി എന്നു വീളിച്ചു കൊണ്ടു ആല്‍ബര്‍ട്ട്‌ എന്റെ പിന്നാലെ എത്തി...മമ്മാ പറഞ്ഞിടത്തു മാര്‍ബിള്‍ കെട്ടിയ ശവകല്ലറ.

SILVIA MORRIS
Born: 30 11 1982
Died: 31 12 2000
May her soul rest in peace

തല ഭാഗത്തെ കുരിശ്ശിനരുകില്‍ എന്റെ കോട്ട്‌ ..എന്റെ കൂടെ ആല്‍ബര്‍ട്ട്‌ ഇല്ലായിരുന്നങ്കില്‍ ഞാന് ‍ ചമച്ചു കെട്ടി പറയുകയാണെന്നു പറഞ്ഞേനേ.ഞാന്‍ കണ്ട സില്‍വിയക്കു വേണ്ടി അവിടെ മുട്ടു കുത്തി പ്രാര്‍ത്ഥിച്ചു ..കോട്ട്‌ എടുത്തു ഞാന്‍ തിരിച്ചു നടന്നു ... ‌........................

Wednesday, August 22, 2007

അവന്

അന്നൊരു ശനിയാഴ്ച ആയിരുന്നു, അതോ ബുധനോ?കൃത്യമായി ഓര്ക്കുന്നില്ല. എന്നാലും ഒന്നു ഓര്ക്കുന്നു, രാവിലെ ഉണരാന് താമസിച്ച ദിവസം ആയിരുന്നു. ആ അരമണിക്കൂര് എന്നെ എന്തെന്നില്ലാതെ കുഴക്കി. തൊട്ടതൊക്കെ പിശകി. ചാച്ചന് ഒരു ചായമാത്രം കുടിച്ച് ഓടിപ്പോയി. കോഴിയുടെ കൂവലോടെ തുടങ്ങുന്ന അലാറം ഓഫാക്കി രാവിലത്തെ തണുപ്പില് ചുരുണ്ടു കൂടിയ ആ നിമിഷങ്ങളെ ഞാന് ശപിച്ചു. ബാക്കി അജ്നുവിന്റെ നേര്ക്ക് തീര്ത്തു. നേരം പോയി എന്ന് എത്ര പറഞ്ഞിട്ടും അവളുടെ സ്ഥിരം 'സാമട്ട്' ഭാവം വിട്ടവള് എന്റൊപ്പം ചൂടായില്ല.

ബാഗും എടുത്ത് വീടു പൂട്ടി പുറത്തിറങ്ങിയപ്പോള് 'വാട്ടര്ബോട്ടില്' എടുത്തിട്ടില്ല. പിറുപിറുത്തു കൊണ്ടുവീണ്ടും വീടുതുറന്നു ബോട്ടിലുമെടുത്ത് നടന്നും ഓടിയും സ്കൂളിലേക്ക് പുറപ്പെട്ടു. നിരത്തു മുറിച്ചു കടക്കാനും അന്നു ഞാന് പതിവിലേറെ കാത്തു നില്ക്കേണ്ടി വന്നു. ഒരു തോളില് ബാഗും മറ്റേ കയ്യില് ബോട്ടിലും പിടിച്ചുകൊണ്ട് ഇടംവലം നോക്കാതെ പായുമ്പോളാണൊരു വെള്ള കാറില് നിന്നും അവന് മുന്നിലേക്ക് ചാടി വീണത്. ഒരു നിമിഷം കണ്ണിമക്കാതെ അവനും എന്നെ നോക്കി. അതുവരെയുള്ള എന്റെ പരവേശം ഞാന് ഒരു നിമിഷം മറന്നു പോയി. അത്രക്കു വശ്യമായിരുന്നു അവന്റെ നോട്ടം. ഒരു മാസ്മരികതയുടെ പരിവേഷം, ജന്മജന്മാന്തരങ്ങളുടെ പരിചയ ഭാവം എന്നൊക്കെ പറയുന്നത് അവന്റെ ആ നോട്ടത്തില് ഞാന് അനുഭവിച്ചറിഞ്ഞു. സ്ഥലകാലബോധം വീണ്ടെടുത്ത് ഞാന് മുന്നോട്ട് നീങ്ങി.
അസ്സീസിയ സ്റ്റോറിന്റെ മുന്നിലുള്ള മോസ്കിന്റെ അരികിലൂടെ നടന്നപ്പോള് ഞാനറിയാതെ എന്റെ വേഗത കുറഞ്ഞു. ഉണര്ന്നപ്പോള് മുതലുള്ള എന്റെ ടെന്ഷന് ആ ഒരു നിമിഷം കൊണ്ട് ഒന്ന് അയഞ്ഞതുപോലെ, ഞാന് ചിരിച്ചുപോയി.
"അമ്മ എന്തിനാ ചിരിക്കുന്നത്?" മോളുടെ ചോദ്യമാണ് ചിന്തയില് നിന്നുണര്ത്തിയത്. ഞാനും ഓര്ത്തുപോയി എന്തിനായിരുന്നു ചിരിച്ചതെന്ന്.

സ്കൂള് വിട്ട് തിരികെ നടക്കുമ്പോള് ഞാന് അവനെ മറന്നുതുടങ്ങിയിരുന്നു. അവന്റെ മുഖമോര്മ്മയില്ല. പക്ഷെ അവന്റെ നോട്ടം അതെന്റെ മുന്നില് ചൂഴ്ന്നു നിന്നു. ഒത്തിരി ഒത്തിരി പ്രത്യേകതയുള്ള ആ നോട്ടം, ആ വശ്യത, അതേ വെള്ളകാറിന്റെ അരികില് അവന്. കൂസലില്ലാതെ എന്നെ നോക്കി നില്ക്കുന്നു. ഞാന് എന്തു ചെയ്യണമെന്നു ഒരു നിമിഷം ആലോചിച്ചു. പിന്നെ നടന്നു അവന്റെ മുന്നിലൂടെ. തിരികെ വീട്ടില് എത്തിയിട്ടും അവനെ മറക്കാനായില്ല. ഉച്ചയ്ക്ക് ചാച്ചന്റെ കൂടെയാണു സ്കൂളില് പോയത്. വഴിക്ക് അവനെ കണ്ടില്ല. തിരികെ വന്നപ്പോഴും കണ്ടില്ല. പിന്നെ എത്രയോ ദിവസം അവനെ കണ്ടില്ല. നമ്പര് അറിയാത്ത ആ വെള്ളകാറിനെയും, അവനെയും വരുമ്പോഴും പോകുമ്പോഴും എന്റെ കണ്ണുകള് തിരഞ്ഞിരുന്നു. പിന്നെ ക്രമേണ ഞാന് അവനെ മറന്നു തുടങ്ങിയപ്പോള് ഒരിക്കലതാ സുന്ദരമായ കണ്ണുകളും തുളച്ചു കയറുന്ന നോട്ടവുമായി എന്റെ മുന്നില്.

"ഇത്രയും നാള് നീ എവിടായിരുന്നു ?"
വാക്കുകളില്ലാത്ത ചോദ്യവുമായി ഞാനവന്റെ മുന്നിലൂടെ കടന്നുപോയി. മോളെ കൊണ്ടു പോയി സ്കൂളില് വിട്ടേച്ചു വരുമ്പോഴും വെള്ളക്കാറിനരുകില് അവിടെത്തന്നെ ഉണ്ടായിരുന്നു. അവനെ പിന്നിട്ട് മുന്നോട്ട് നടക്കുമ്പോഴും "നാളെയും കാണുമോ?" ഞാന് എന്നോടു തന്നെ ചോദിച്ചു. പിന്നെ അതൊരു പതിവായി. എന്നും ഞാന് അതുവഴിപോകുമ്പോള് അവന് അവിടെയുണ്ടാകും. ഒന്നും മിണ്ടാതെ പരസ്പരം നോക്കും. ദിവസങ്ങള് കടന്നു പോയി, മാസങ്ങളും. മോളുടെ പരീക്ഷ കഴിഞ്ഞയുടനെ ഞാന് നാട്ടിലേക്ക് പോയി. ഞാന് പോയത് അവന് അറിഞ്ഞിട്ടുണ്ടാവില്ല അവന് വീണ്ടും എന്നെ കാത്തു നിന്നിട്ടുണ്ടാവും.

നാട്ടിലെ തിരക്കിനിടയില് ഞാനവനെ ഓര്മ്മിച്ചിരുന്നില്ല. എന്നാല് മറന്നിരിന്നുമില്ല. അഞ്ചുമാസത്തിനു ശേഷം
തിരികെയെത്തി സ്കൂളിലേക്കു പോകുന്ന ആദ്യദിവസംതന്നെ ഞാനവനെ ഓര്ത്തു. എന്നാല് അവനെയോ ആ വെള്ളക്കാറോ ഞാനെങ്ങും കണ്ടില്ല. മോളെ വിട്ടിട്ട് തിരികെ വന്നപ്പോള് എനിക്കു വിശ്വസിക്കാനായില്ല, അതാ ആ കറുത്തകാറിനരുകില് അവന്, ഇത്തിരി തടിച്ചിട്ടുണ്ടോ? പക്ഷെ ആ നോട്ടം, "ഇത്രയും നാള് എവിടെ പോയി" ആ കണ്ണുകള് എന്നോട് ചോദിച്ചോ? അതോ എനിക്കു തോന്നിയതോ? അവനെ കടന്നു പോയപ്പോള് പുഞ്ചിരിക്കാന് ഞാന് മറന്നില്ല.
അവനെ കാണാന് ഞാന് ഇത്രമാത്രം കൊതിച്ചിരുന്നോ? എന്റെ മനസിനെ എനിക്കു തന്നെ വിശ്വസിക്കാന് കഴിയുന്നില്ല. ഞാന് ഒന്നു തിരിഞ്ഞു നോക്കി. അവന് അവിടെത്തന്നെയുണ്ട്. അല്ലാ, അതാ അവന് എന്റെ പുറകെ നടന്നു വരുന്നു. ഞാന് മുന്നോട്ടു നടന്നു, വീണ്ടും തിരിഞ്ഞു നോക്കി. അവന് എന്നെ നോക്കി നില്ക്കുന്നു. ഞാന് റോഡ് മുറിച്ചു കടക്കാനായി നിന്നു, അവനും. അവന് എന്നോടൊപ്പം വരുമെന്നു ഞാന് കരുതി, പക്ഷെ അതുണ്ടായില്ല.
ഞാന് തിരിഞ്ഞു നോക്കുമ്പോള് അവന് റോഡരുകിലുണ്ടായിരുന്ന ഒരു വെയിസ്റ്റ് ബിന്നിലേക്ക് ചാടിയിറങ്ങി. "മ്യാവൂ... മ്യാവൂ ...." അവന്റെ നോട്ടത്തിലെ മാധുര്യം ഓര്ത്തുകൊണ്ട് ഞാന് നടന്നു. ഇനി ഒരു ദിവസം അവന് വരുമായിരിക്കും എന്നോടൊപ്പം.

അടുത്ത ഉദയവും കാത്ത്...



2
അടുത്ത ഉദയവും കാത്ത്...
വ്ണ്ടി സ്റ്റേഷന്. അടുക്കും തോറും ഹൃദയ മിടിപ്പ് കൂടിവന്നു .. ഞാന് പയ്യേ ട്രൈന് ഇറങ്ങി. അതാ ഫ്ളാറ്റുഫോമിന്റെ അടുത്ത് പറഞ്ഞ പോലെ അവന് കാത്തു നില്ക്കുന്നു .. എന്റെ കാലുകളില് എന്തോ ഭാരം വച്ചു കെട്ടിയ പോലെ ഞാന് മെല്ലെ നടന്ന് അടുത്തെത്തി, ഒന്നും പറഞ്ഞില്ല എന്നെ ഒന്നു കൂടി നോക്കി എന്നിട്ടു ഒന്നു ചിരിച്ചു. ഈ ലോകം മുഴുവന് എനിക്ക് വെട്ടിപിടിച്ചു തന്നു എന്നപോലെ ... . എന്നിട്ടെന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു . അവിടെ ആ സ്റ്റേഷനിലിറങ്ങാന് അങ്ങനെ ആരും ഉണ്ടായിരുന്നില്ല. തികച്ചും വിചനമായ സ്ഥലം ...ദൂരെ മരത്തണലില് ഇരുന്ന ബൈക്കില് കയറി ഓടിച്ചു തുടങ്ങി ... എങ്ങോട്ട് എന്നു ഞാന് ചോദിച്ചില്ല . എന്നോട് പറഞ്ഞും ഇല്ല.
കുറേ ദൂരം എത്തിയപ്പോഴൊരു കുന്നും ചുവട്ടില് വണ്ടി നിര്ത്തി. ഞങ്ങള് ഇറങ്ങി നടന്നു ആ കുന്നിന്റെ നെറുകയില് 'എത്രയോ നാളായി ഞാന് നിങ്ങളെ കാത്തിരിക്കുന്നു' എന്നമട്ടില് ഒരു മരം . ആ മരച്ചോട്ടില് അവന് ഇരുന്നു എന്നെയും ചേര്ത്തിരുത്തി. എന്നിട്ടു പയ്യേ എന്റെ കാതില് , "മുത്തേ !"എന്ന് വിളിച്ചപ്പൊഴെനിക്കു ഒന്നു മൂളാന് പോലും പറ്റിയില്ല അടി മുടി കോള്മയിര് കൊണ്ടു ഞാന് ഇരുന്നു .... പിന്നെ അവനും ഒന്നും മിണ്ടിയില്ല .. .. .. എത്ര നേരം, അറിയില്ല ...
പെട്ടന്നു അവന് ചാടി എണീറ്റ് എന്റെ കൈയും പിടിച്ചു ആ കുന്ന് ഓടി ഇറങ്ങി, " വേഗം.. വേഗം ..കയറൂ" എന്നു പറഞ്ഞു കൊണ്ട് ബൈക്ക് സ്റ്റാര്ട്ടാക്കി എന്താ നടക്കുന്നേ എന്നറിയാതെ ഞാന് പകച്ചിരുന്നു. അവന് എന്നെ തിരിഞ്ഞു നോക്കി.എന്റെ ഭാവം കണ്ടാവാം പറഞ്ഞു പൊട്ടിചിരിച്ചു കൊണ്ടവന് പറഞ്ഞു "ബുദ്ധൂസെ , ഇപ്പോ പോയാല് അസ്ഥമയത്തിനു മുന്പേ കന്യാകുമാരി എത്താം".... ഞാന് തരിച്ചിരുന്നു പോയി ! എനിക്ക് ഏറ്റവും ഇഷടമുള്ള കന്യാകുമാരി ... ഞാന് ഒന്നു ആവശ്യപ്പെടുക പോലും ചെയ്യാതെ ... ദാ എന്നെ അങ്ങോട്ട് കൊണ്ടുപോണു .... അവിടെ എത്തുമ്പൊള് ഞങ്ങളെ കാത്ത് സൂര്യന് ആസ്തമിക്കാതെ അവിടെ നിന്നിരുന്നു ! ഞങ്ങള് ഓടി എത്തി... സൂര്യ ബിംബം മുങ്ങിത്താഴ്ന്നു ...
മുത്തേ !! ഹും .. ഒരു ആസ്തമയം കഴിഞ്ഞു നമുക്ക് ഈ തീരത്ത് കാത്ത് നില്ക്കാം അടുത്ത ഉദയം , അതു നമ്മുടേതാകട്ടെ ! എനിക്ക് ഒന്നും പറയാനുണ്ടായില്ല .... ആ മാറില് തല ചായിച്ചു അടുത്ത ഉദയവും കാത്ത് ..ഞാന് നിന്നു …..
.