Sunday, June 20, 2010

അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?


ഇന്നും അച്ഛനെ ഓര്‍ത്തു...
രാവിലെ വന്ന മെയില്‍ കണ്ടു വായിച്ചു ....
ഫാദേഴ്സ് ഡെയ്!

അച്ഛനെ ഓര്‍ക്കുക എന്നു പറഞ്ഞാല്‍ അതെന്റെ ഇന്നു വരെയുള്ള ജീവിതം തന്നെ. അക്ഷരം എഴുതി തുടങ്ങുന്നതിനു മുന്നെ അച്ചന്റെ വിരല്‍ തുമ്പില്‍ തുങ്ങി നടന്ന കാലം. ഓര്‍മ്മ വയ്ക്കുമ്പോള്‍ മുതല്‍ അമ്മയുടെ മടിയില്‍ അനുജത്തിയുണ്ടായിരുന്നു.. അമ്മയുടെ അടുത്തെക്ക് ചെന്നാല്‍ അപ്പോള്‍ വിളിച്ചൂ പറയുന്നത് ഇപ്പോഴും മനസ്സില്‍ മുഴങ്ങി കേള്‍ക്കാം
" ദെ ഇവളെ അങ്ങോട്ട് ഒന്നു വിളിച്ചേ ഇവിടെ വന്നു എന്നെ ശല്യപ്പെടുത്തുന്നു ..."
അങ്ങനെ അച്ഛന്റെ ഓഫീസ് മുറിയില്‍ എനിക്കും കിട്ടി ഒരു കൊച്ചു മേശയും കസേരയും ..
അവിടെയും നിലത്തും ഒക്കെ ആയി എന്തെങ്കിലും കളിയും ഒക്കെ ആയി കൂടും. ഇടയ്കിടക്ക് ഞാന്‍ വിളിക്കും
"അച്ഛാ.." .
"ഊം....."അച്ഛന്‍ ഒന്നു നീട്ടി മൂളും അതാവും ജോലിക്കിടയില്‍ അച്ഛന്റെ മറുപടി ..
എന്നാലും ഞാന്‍ വിളിക്കുകയും അച്ഛന്‍ മൂളുകയും ചെയ്യും കുറെ നേരമാവുമ്പോള്‍ അച്ചന്റെ അടുത്ത് ചെന്നു അച്ഛനെ ചാരി നില്‍ക്കും അപ്പോള്‍ അച്ഛന്‍ മടിയില്‍ എടുത്ത് ഇരുത്തും പിന്നെ കൈവിരലില്‍ പേനകൊണ്ട് മനുഷ്യന്റെ മുഖം വരച്ചു തരും ...
പിന്നെ ഒരു സിഗററ്റ് വലിക്കാന്‍ ആയി അച്ഛനിറങ്ങും കൂടെ ഞാനും, എന്റെ കൈയ്യില്‍ ഒരു കൊച്ചു വെള്ളകുപ്പി റബര്‍ അടപ്പുള്ളത് ഉണ്ടാവും അച്ഛന്റെ സിഗററ്റിന്റെ തുമ്പില്‍ തീ എരിയുന്നത് നോക്കി നില്‍ക്കും എന്നിട്ട് പയ്യെ വിളിക്കും "അച്ഛാ ..." ഇത്തവണ അച്ചനറിയാം ഞാന്‍ എന്തിനാ വിളിച്ചതെന്ന് അച്ഛന്‍ എന്നെ നോക്കും ഞാന്‍ കയ്യിലേ കൊച്ചു കുപ്പി അച്ഛന്റെ നേരെ നീട്ടും അച്ഛനതില്‍ പുകഊതി നിറച്ച് അടച്ചു തരും കുറെ നേരം ആ പുക അതിലുണ്ടാവും ഞാന്‍ അതും നോക്കി നില്‍ക്കും ..
പിന്നെ അച്ഛന്‍ പയ്യെ തോട്ടത്തിലേക്ക് നടക്കാന്‍ തുടങ്ങും
"അച്ഛാ ഞാനും.."
"ഇപ്പോഴൊന്നും തിരികെ വരില്ലാ നടന്നൊണം ... "
എന്നാലും തിരികെ വരുമ്പോള്‍ അച്ഛന്‍ എന്നെ എടുത്ത് കൊണ്ട് ആവും വരുന്നത്....

ഒരിക്കല്‍ എന്റെ കാല്‍ ഒടിഞ്ഞു .. അന്ന് ലേറ്റ് ആയി പിറ്റെദിവസമെ പ്ലാസ്റ്റര്‍ ഇടാന്‍ പറ്റൂ എന്ന് ഡോക്ടര്‍...
അന്നു രാത്രി മുഴുവന്‍ ഉറങ്ങാതെ അച്ഛന്‍ എന്റെ അടുത്തിരുന്നു ...
ഇല്ല ഇനിയുള്ള എല്ലാ ദിവസവും ഒര്‍ത്താലും ഓര്‍ത്താലും തീരില്ല അച്ഛന്റെ ഓര്‍മ്മ!

ഇവിടെ ഇന്ന് ഫദേഴ്സ് ഡെയ് ...
ഞാന്‍ ഒരിക്കലും അച്ഛനെ " ഹാപ്പി ഫാദേഴ്സ് ഡെയ് " എന്നു വിഷ് ചെയ്തിട്ടില്ല ..
അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?

Saturday, May 8, 2010

ഹാപ്പി മദേഴ്‌സ് ഡേയ്!

മദേഴ്‌സ് ഡേയ് വീക്ക് എന്‍ഡില്‍ ആക്കി ...
ഷോപ്പിങ് സെന്ററില്‍ എല്ലാം പൂച്ചെണ്ടും ഗിഫ്റ്റ് ഐറ്റംസും...
എല്ലാ കടയിലും ഹാപ്പി മദേഴ്സ് ഡെയ് എന്ന് എഴുതി വച്ചിരിക്കുന്നു...
ഷോപ്പിങ്ങ് മാളില്‍ അച്ഛനും മക്കളും സമ്മനപൊതികള്‍ വാങ്ങുന്നു നാളേ മദേഴ്സ് ഡെയ്....
അമ്മമാരെ ഈ ദിവസം എല്ലാവരും സന്ദര്‍ശിക്കും, അമ്മമാര്‍ നല്ലൊരു ശതമാനം റിട്ടയര്‍മെന്റ് ഹോം എന്ന വൃദ്ധസദനത്തില്‍ ആണ്....
ചിലരെ കാണാന്‍ ചെല്ലാന്‍ ആരും ഇല്ല. ഓര്‍മ്മ ഭാഗീകമായി ഇല്ലാത്തവരും ആ കൂട്ടത്തില്‍...
വെറുതെ ഞാന്‍ ഇന്ന് അവിടെ പോയി ..

ഡോറത്തി പഞ്ഞി കെട്ടു പോലത്തെ മുടിയും മുഖത്ത് നല്ലോരു ചിരിയും ആയി ഒരു ചെറിയ പാവയും കയ്യില്‍ പിടിച്ച് പതിവു പോലെ മുകളിലത്തെ നിലയിലെ വരാന്തയില്‍ ഞാന്‍ ചെല്ലുമ്പോള്‍ താഴെ കാര്‍ പാര്‍ക്കിലേക്ക് നോക്കി ഇരിക്കുന്നു. മിക്കവരുടെയും അടുത്ത് സന്ദര്‍ശകരുണ്ട് ... എന്നെ കണ്ടപ്പോള്‍ ഡോറത്തിക്ക് വലിയ സന്തോഷം കൈപിടിച്ച് എന്നെ അടുത്തിരുത്തി കുശലം പറഞ്ഞു.

അപ്പോള്‍ തഴെ ഒരു കാര്‍ വന്നു നിന്നു ഡോറത്തി പറഞ്ഞു "അതവളാ എന്റെ മകള്‍ എന്നെ കാണാന്‍ വരുന്നു "... ഞാന്‍ ഡോറത്തിയുടെ മുഖത്തെ തെളിച്ചവും കണ്ണിന്റെ പെട്ടന്നുള്ള തിളക്കവും നോക്കിയിരുന്നു...
കാറില്‍ നിന്ന് സ്വര്‍ണ്ണതലമുടിയുള്ള ഒരു സ്ത്രീ ഒരു പൂചെണ്ടും സമ്മന പൊതിയും ആയി ഇറങ്ങി നടന്ന് അടുത്ത കെട്ടിടത്തിലേക്ക് കയറി പോയി ...
അത് മറ്റാരോ ആയിരുന്നു...
ഞാന്‍ അവിടെ ഇരിക്കെ പല കാറുകള്‍ വന്നു ഓരോന്ന് വരുമ്പോഴും ഡോറത്തി അതേ പല്ലവി ആവര്‍ത്തിച്ചു...

പിന്നെ കയ്യില്‍ ഇരുന്ന പാവയില്‍ ആയി ശ്രദ്ധ. അടുത്ത സോഫയില്‍ ഇരുന്നവര്‍ എന്തോ സംസാരിക്കുന്നു, ഡോറത്തി എന്നോട് പറഞ്ഞു "അവര്‍ സ്വരം വയ്ക്കുന്നു എന്റെ മകള്‍ ഉറങ്ങാന്‍ പോകുന്നു എനിക്ക് അവളെ മുറിയില്‍ കൊണ്ട് കിടത്തണം"
ഞാന്‍ ഡോറത്തിയുടെ വീല്‍ ചെയര്‍ പയ്യെ മുറിയിലേക്ക് ഉരുട്ടിത്തുടങ്ങി .....
ഡോറത്തിയുടെ മകള്‍ മരിച്ചതാണ് ഡോറത്തിക്ക് ആരും ഇല്ല ...
എന്നെ പോലെ ചിലര്‍ അവരെ സന്ദര്‍ശിക്കും ...
ശരിയായ ഓര്‍മ്മ ഇല്ലാത്ത ഡോറത്തി മകളെ പ്രതീക്ഷിച്ച് ദിവസത്തിന്റെ നല്ലൊരു ഭാഗം കാര്‍ പാര്‍ക്കിലേക്ക് നോക്കിയിരിക്കും മറ്റു ചിലപ്പോള്‍ കയ്യിലെ പാവകുട്ടി മകള്‍ ആവും .......

തിരിച്ച് പോരുമ്പോള്‍ മനസ്സില്‍ പറഞ്ഞു

ഹാപ്പി മദേഴ്‌സ് ഡേയ്!

ഗീത :- അമ്മയെ ഓര്‍മ്മിക്കാന്‍ ഒരു ദിനം - അതു വേണ്ട. എല്ലാ ദിവസവും ഓര്‍ക്കാം.
ഒരമ്മക്ക് മക്കളെ കാണാനുള്ള ആശ ഉല്‍ക്കടമായിരിക്കും. എന്നാലും സമ്മാനപ്പൊതികളുമായി അവര്‍ വന്നില്ലല്ലോ എന്നൊന്നും അമ്മക്ക് പരിഭവമുണ്ടാകില്ല. മക്കള്‍ സുഖമായും സന്തോഷമായും കഴിയുന്നു എന്ന അറിവ് തന്നെ ധാരാളം സ്നേഹമയിയായ ഒരമ്മക്ക്. എല്ലാ അമ്മമാര്‍ക്കും മക്കളെ പ്രതി സന്തോഷിക്കാന്‍ സാധിക്കട്ടേ.

Friday, May 7, 2010

അമ്മയ്ക്ക് ഒരു ദിവസം!

വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥ ആരെഴുതിയെന്നോ ബുക്ക് ഏതൊന്നോ ഇന്ന് ഓര്‍ക്കുന്നില്ല എങ്കിലും കഥ മറന്നില്ല... ആറുമക്കള്‍ ഉള്ള വീടാണ് ...വീട്ടില്‍ ധാരാളം ജോലിയുണ്ട്, അത്ര ധനികരല്ലാത്തതിനാല്‍ വീട്ടില്‍ വാല്യക്കാരും ജോലിക്കാരും ഒന്നുമില്ല.

നേരം പുലരും മുന്നെ അമ്മ ഉണര്‍‌ന്ന് വീട്ടിലെ എല്ലാ ജോലിയും ചെയ്യും എല്ലാവര്‍ക്കും പ്രഭാതഭക്ഷണം സ്കൂളില്‍ കൊണ്ടു പോകാന്‍ ഭക്ഷണം ഒക്കെ തയ്യാറക്കുന്നത് അമ്മ തന്നെ എല്ലാവരും പോയാല്‍ വസ്ത്രം കഴുകുക വീടും ചുറ്റുപാടും ശുചിയാക്കുക വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വന്ന് വീണ്ടും പാചകം അങ്ങനെ ആ അമ്മ നിര്‍ത്തില്ലാതെ എന്നും വീട്ടിലെ ജോലിയെല്ലാം ചെയ്യുകയും എല്ലാവരുടേയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തു പോന്നു..

ഒരു ദിവസം അമ്മ മൂത്ത മകനോട് പറഞ്ഞു മോനെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക വെള്ളം കോരുക വിറക് കൊണ്ടു വരിക ഇതെല്ലാം കൂടി ചെയ്യാന്‍ സാധിക്കുന്നില്ല, നീ വീട്ടിലെ ജോലികളില്‍ എന്നെ ചെറുതായി ഒന്നു സഹായിക്കണം മകന്‍ സമ്മതിച്ചു ....
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലതും ചെയ്തു കൊടുത്തു ആ മാസം കടന്നു പോയി . അമ്മ നോക്കുമ്പോള്‍ അമ്മയുടെ മേശമേല്‍ ഒരു കുറിപ്പ്

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നത് 5 ദിവസം ദിവസം 50 പൈസ വച്ച് 2.50 രൂപ
വെള്ളം കോരിയത് 20 ദിവസം 25 പൈസ വീതം 5.00 രൂപ
വിറക് അടുക്കിയത് 4 ദിവസം 25 പൈസ വീതം 1.00 രൂപ
വസ്ത്രം ഇസ്തിരിയിട്ടത് 4 ദിവസം 50 പൈസ വീതം 2.00 രൂപ
ആകെ =10.50 രൂപ

അമ്മ ഇതു വായിച്ചു ... ആ കടലാസില്‍ എഴുതിയ തുക അവിടെ വച്ചു
മകന്‍ വന്നു പണം കണ്ട് സന്തോഷിച്ച് അതു പോക്കറ്റിലിട്ടു പിന്നെ ആണു
മകന്‍ കണക്ക് കുറിച്ച കടലാസിന്റെ മറുപുറത്ത് അമ്മ എഴുതിയത് കാണുന്നത്.
അമ്മ ഇങ്ങനെ എഴുതി
പത്തുമാസം ചുമന്ന് പ്രസവിച്ചതിനു ഒന്നും വേണ്ടാ
മുലപ്പാലൂട്ടി വളര്‍ത്തിയതിനു ഒന്നും വേണ്ട
എന്നും താരാട്ട് പാടിയുറക്കിയതിനു ഒന്നും വേണ്ടാ
മഞ്ഞപ്പിത്തം വന്നപ്പോള്‍ ശുശ്രൂഷിച്ചതിനു ഒന്നും വേണ്ട
ചിക്കന്‍പോക്സ് വന്ന് കിടന്നപ്പോള്‍ രാവും പകലും കൂടെയിരുന്നതിനും ഒന്നും വേണ്ട.
വീണുകാലൊടിഞ്ഞപ്പോള്‍ എന്നും എടുത്ത് സ്കൂളില്‍ കൊണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും ഒന്നും വേണ്ടാ
എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്ന് ഊട്ടിയതിനും ഒന്നും വേണ്ട
വസ്ത്രം മറ്റ് ആവശ്യങ്ങള്‍ ഒക്കെ ഇത്രയും കാലം നടത്തി തന്നതിനും ഒന്നും വേണ്ട........

അതു വായിച്ചിട്ട് അവന്‍ ഓടിചെന്ന് അമ്മേ മാപ്പ് ഞാന്‍ ആലോചിക്കാതെ പറഞ്ഞതാണേ എന്നു പറഞ്ഞ് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു അമ്മ മകനെ ചേര്‍ത്തു പിടിച്ചു പോട്ടെ സാരമില്ല എന്നു പറഞ്ഞു എന്നാണ് കഥ അവസാനിക്കുന്നത്..... '

ഇന്ന് ഈ കഥ ആരും വായിക്കുകയില്ല, ഒരു അമ്മയുടെ ത്യാഗത്തിന്റെ സ്നേഹത്തിന്റെ ഒന്നും കഥ ഇന്ന് ഓര്‍ക്കുന്നും ഉണ്ടാവില്ല,'എന്തൊരു പൊട്ടകഥ' എന്നു പറയാനും മതി. പക്ഷെ കഥയിലെ സന്ദേശം അമ്മമാരുടെ ചെയ്തികള്‍ക്ക് വിലയിടാന്‍ ആവില്ല അമ്മയോട് കണക്ക് പറയരുത് എന്നാണ്.. ആ സന്ദേശം പഴഞ്ചന്‍ ആവുന്നില്ല.

'പെറ്റമ്മയല്ലേ ഞാന്‍; അവര്‍ക്കൊന്ന് വന്നുകണ്ടുകൂടെ' നിറമിഴികളോടെ എത്രയോ അമ്മമാര്‍ ചോദിക്കുന്നു. വര്‍‌ഷത്തില്‍ ഒരിക്കല്‍ എങ്കിലും മക്കള്‍ അമ്മയെ ഒന്നു കാണാന്‍ പോലും കൂട്ടാക്കുന്നില്ല എന്നാലോ *അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് അമ്മയെ തെരുവിലാക്കുന്ന മക്കള്‍ ധാരാളം ...
മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇന്ന് ലോകത്തിലുള്ള എല്ലാ അമ്മമാര്‍ക്കും
മക്കളുടെ
സ്നേഹവും മനസമാധാനവും ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ....


" The meaning of being a mother is to teach children
how to love unconditionally and unselfishly.”