.....♫ മനസ്സിന്റെ താളുകള്‍ക്കിടയില്‍
ഞാനൊരു മയില്‍ പീലി ഒളിച്ചു വച്ചു...♫ ..
എന്റെ മനസ്സിന്റെ മേല്‍ക്കൂര തകര്‍ന്നു...
മയില്‍ പീലിയും വളപ്പൊട്ടുമായ് അടുക്കികൂട്ടിവച്ചവ
ഒന്നില്ലാതെ മേലോട്ട് പൊങ്ങി പറന്നു തുടങ്ങി
വെള്ള പഞ്ഞിക്കെട്ടു കണക്കേ അവ ആദിയും അന്തവുമില്ലാതെ പറന്നു പറന്നു .........
ഒന്നിനെ തപ്പി പിടിച്ചു വീണ്ടും മനസ്സിന്റെ ഉള്ളില്‍ ഇട്ട് പൂട്ടാന്‍ ശ്രമിക്കുമ്പോള്‍
ആ ഒന്ന് രണ്ടായി നാലായി എട്ടായി പതിനാറായി
എന്നെ കളിയാക്കി ചിരിച്ചും കരഞ്ഞും അങ്ങനെ പറന്നു തുടങ്ങുന്നു..
അടുക്കും ചിട്ടയുമില്ലാത്ത ഓര്‍മകള്‍!
മേഘത്തുണ്ടു പോലെ അങ്ങനെ പറക്കുന്നു ..
വരും അവ തിരികെ പെയ്തിറങ്ങും.
ഞാന്‍ പിടികിട്ടാത്ത അറ്റവും വാലും ആയി പറന്നുപരക്കുന്ന ഓര്‍മ്മയിലൂടെ നോക്കി
പലതും മറന്നു തുടങ്ങിയിരുന്നുവോ?
മണിചേച്ചി മുഖം മേഘകൂട്ടത്തില്‍ പണ്ടെ ഒളിപ്പിച്ച നക്ഷത്രം
ഇന്ന് ആ മുഖം ഓര്‍മ്മയില്ല ഒന്ന് പോയി കണ്ടോര്‍ക്കാന്‍ ഇന്നു മണിചേച്ചിയും ഇല്ല...
പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോഴാ മണിചേച്ചിയെ കൊച്ചെളേമ്മ മഠത്തില്‍ നിന്ന് വീട്ടിലേക്ക് അയക്കുന്നത്.
അച്ഛന് മരിച്ച് ഏറെ കഴിയും മുന്നെ അമ്മയെ വേറെ വിവാഹം കഴിപ്പിച്ചു.
രണ്ടാനച്ഛന് മണിചേച്ചിയെ കൂടെ കൊണ്ടു പോകാന്‍ അമ്മയെ അനുവദിച്ചില്ല
അമ്മുമ്മയോടൊപ്പം നിന്ന് ഏഴാം ക്ലാസ്സ് വരെ പഠിച്ചു അപ്പോഴാ അമ്മുമ്മ മരിച്ചത് ..
അങ്ങനെ ആരോ മഠത്തില്‍ കൊണ്ടാക്കി.......
അമ്മക്ക് ജോലി കിട്ടിയപ്പോള്‍ കുട്ടികളായ എന്നെയും അനിയത്തിയേയും നോക്കാന്‍ ആണു മണിചേച്ചി എത്തുന്നത് അടുക്കളയില്‍ അന്നചേടത്തിയുടെ ഭരണകാലം.
ആരോരുമില്ലാത്ത എന്ന വാല്‍സല്യം മണിചേച്ചിയോട് എന്നും അന്നചേടത്തിക്കുണ്ടായിരുന്നു
ബാല്യത്തില്‍ പഠിച്ച പലപാട്ടുകളും മണിചേച്ചിയാ പാടി പഠിപിച്ചത്
ഓലക്കലു കൊണ്ട് പാമ്പിനെ ഉണ്ടാക്കാനും ...
ഓലപന്തു കെട്ടിതരാനും
കപ്പയിലകൊണ്ടു മാല ഉണ്ടാക്കാനും
വെള്ളത്തണ്ടു കൊണ്ട് പൊട്ടാസടിക്കാനും കാട്ടി തന്നത് മണിചേച്ചി...
മഴക്കലമായാല്‍ മഴ വെള്ളത്തില്‍ ഒഴുക്കാന്‍ കടലാസു തോണിയുണ്ടാക്കി
അതിനൊപ്പിച്ച് വഞ്ചിപ്പാട്ടൂം പാടുന്ന മണിചേച്ചീ.......
നനഞ്ഞ മണ്ണ് ചിരട്ടയില്‍ ആക്കി ചക്കര ചുട്ട് മഴയത്ത് വയ്ക്കണം
വെള്ളത്തില്‍ അവ അലിഞ്ഞ് ഒഴുകി പോകുന്നത് കണ്ടാലും കണ്ടാലും മതി വരില്ലാ.
മണിചേച്ചിക്ക് ധാരാളം കഥയറിയാം യക്ഷിയേയും പ്രേതത്തിനേയും ഒക്കെ പറ്റി കഥ പറച്ചിലും,
മഴ കോരിച്ചോരിയുമ്പോഴാ അതു കൊണ്ടാവും ഇന്നും മഴയത്ത് അവ ഓര്‍ക്കുന്നത് .......
മണിചേച്ചിക്ക് മരിച്ചവരേ പേടിയില്ല.
മണിചേച്ചിയുടെ അച്ഛന് മണിചേച്ചിയെ കാണാന്‍ വരുമത്രേ
ആരേലും ചേച്ചിയെ സങ്കടപ്പെടുത്തിലാല്‍ ചേച്ചി കരഞ്ഞാല്‍
അന്ന് അച്ഛന് വന്നു ചേച്ചീയുടെ മുടിയില്‍ വിരലോടിച്ചിരിക്കും.
മരിച്ചവര്‍ക്ക് സംസാരിക്കാന്‍ പറ്റില്ലത്രേ ..
നമ്മേ ദൂരെ നിന്ന് നോക്കി കാണാന്‍ മരിച്ചവരൊക്കെ നക്ഷത്രങ്ങളാകും............
കഥകള്‍ അങ്ങിനെ നീളും ചിലപ്പോള്‍ അമ്മയോട് ഈ കഥകളുടെ
അറ്റവും മൂലയും ചെന്ന് പറയുമ്പോള്‍ അന്നു മണിചേച്ചിക്ക് വഴക്കും കിട്ടും
"പൊട്ട കഥ" ഒക്കെ എന്തിനാ കുട്ടികളോട് പറയുന്നേ?
മേലാല്‍ ഇത്തരം ഒന്നും പറയരുതെന്ന താക്കിതും..
അപ്പോള്‍ മണിചേച്ചി കരയുന്നുണ്ടാവും.......
മെല്ലെ ചേച്ചിയോട് "ഇന്നു ചേച്ചീടെ അച്ഛന് വരുമോ?" എന്നവും പിന്നെ എന്റെ ചോദ്യം,
അപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ വിരിയുന്ന ചിരി ഇന്നും മുന്നില്‍ ...
ചേച്ചിയും ഇന്ന് മേഘതുണ്ടുകള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന നക്ഷത്രമായിരിക്കും ..
അവിടെയിരുന്ന് എന്നെ നോക്കുന്നു എന്ന് ഓര്‍മ്മിക്കാന്‍ ഒരു സുഖം ......
പിന്നെ....
പിന്നെ.......
ഓര്‍മ്മകള്‍ മുറിയുന്നു.....
Subscribe to:
Post Comments (Atom)
22 comments:
ormmakal nannaayirikkunnu chechi ,
ആദ്യം തേങ്ങ. എല്ലാ ഓര്‍മ്മകളും മനസ്സില്‍ നിറച്ചു വെച്ചിരുന്നാല്‍ മനസ്സു നിറഞ്ഞു പൊട്ടിപ്പോകില്ലേ? അതുകൊണ്ട് ചില ഓര്‍മ്മകളെ പറന്നുപോകാനനുവദിക്കുക.
അപ്പോഴേക്കും ഇടയില്‍ കയറി വന്നല്ലോ കാപ്പിലാന്. ഒരു തേങ്ങ അടിക്കാന്‍ സമ്മതിക്കൂല്ല അല്ലേ?
നന്നായിരിക്കുന്നു ഈ മഴയോര്‍മ്മകള്‍. മണിചേച്ചി മന്സ്സില് എവിടക്കയോ ഒരു മുള്ളുകൊണ്ടുകുത്തി മുറിവേല്പിക്കുന്നു. ഒരുപക്ഷേ മേഘതുണ്ടുകള്‍ക്കിടയില്‍ ഇരുന്ന് ഇപ്പോഴും കഥപറയുന്നുണ്ടാവും. മരിച്ചവര്‍ സംസാരിക്കുന്നുണ്ടാവും നമുക്ക് അത് കേള്‍ക്കാന്‍ കഴിയാത്തതാവും.
നന്നായിരിക്കുന്നു. ഒന്നു ചെത്തിമിനുക്കി ഒരു കഥയാക്കരുതോ?
മണിച്ചേച്ചിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി, ചേച്ചീ. ഇത്തരം ഓര്‍മ്മകള്‍ക്ക് ഒരു സുഖമുണ്ട്... അത് വായിയ്ക്കുമ്പോഴും...
ടാഗോറിന്റെ സ്വന്തം കഥ സ്കൂളിൽ പഠിച്ചത് ഓർത്തു പോവുന്നു.വലിയ ഒരു കുടുംബത്തിലെ പതിമ്മുന്നാമനോ പതിനാലാമനോ ആയി ജനിച്ച അദ്ദേഹത്തിനു ബാല്യം എന്നും ഏകാന്തതയുടേതായിരുന്നു.അന്നു അദ്ദേഹത്തിനു കൂട്ടുകാരനായിരുന്നത് ആ വലിയ കുടുംബത്തിലെ വേലക്കാരനായിരുന്നു.ആ വേലക്കാരനുമൊത്തുള്ള കളി തമാശകളുടെ മനോഹരമായ വിവരണം ടാഗോർ നൽകുന്നുണ്ട്.ആ ഏകാന്തതയാണു പിന്നീടു അതിരുകളില്ലാത്ത “വിശ്വഭാരതി” സ്ഥാപിയ്ക്കാൻ തന്നെ അദ്ദേഹത്തെ സഹായിച്ചത്.
മാണിക്യം പറയുന്നതും അത്തരമൊരു ബന്ധത്തിന്റെ കഥയാണ്.ആൾക്കാരുടെ സ്ഥാനമല്ല, മറിച്ച അവർ നമ്മുടെ ഹൃദയത്തിലുണ്ടാക്കുന്ന സ്ഥാനമാണു ഏറ്റവും വലുത്.നമ്മുടെ ഏകാന്തതകൾക്ക് കൂട്ടാവാൻ, സാന്ത്വനമാകാൻ , ആർദ്രമായ മിഴികളോടെയുള്ള ഒരു നോട്ടം മാത്രം മതി.അതു നാം ജീവിതത്തിലൊരിയ്ക്കലും മറക്കില്ല.അത് മറ്റുള്ളവർക്ക് സമ്മാനിയ്ക്കാൻ നമുക്കാവുന്നുണ്ടോ എന്നതാണു ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം.
ആ ചിന്ത നമ്മളിലുണ്ടാക്കാൻ, സ്നേഹത്തിന്റെ ഒരു കണികയെങ്കിലും മറ്റുള്ളവർക്കായി അവശേഷിപ്പിയ്ക്കാൻ നമ്മളെ പ്രേരിപ്പിയ്ക്കാൻ ഈ പോസ്റ്റിനു ആവുന്നില്ലേ? അതു തന്നെ ഇതിന്റെ വിജയവും!!!
നന്ദി..ആശംസകൾ
ഒരു ചെറുകഥ വായിക്കുന്ന സുഖത്തോടെ വായിച്ചു തീര്‍ത്തു ഈ അനുഭവക്കുറിപ്പ്....
എല്ലാവര്‍ക്കുമുണ്ടാകാം ഇതേപോലെ കുറേ ഓര്‍മ്മകള്‍ അല്ലെ..
പല ഓര്‍മ്മകളിലേക്ക് ഞാനും അറിയാതെയെങ്കിലും മടങ്ങിപ്പോയീ..
അഭിനന്ദനങ്ങള്‍..
ഓര്‍മ്മകള്‍!!! ..നല്ല ഓര്‍മ്മകള്‍...അതൊരു സുഖമാണ്....ആശംസകള്‍ മാണിക്യം..
മനസ്സിന്റെ താളുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച മയില്പ്പീലിത്തുണ്ടുകൾ പ്രസവിച്ചു.ആ ഓർമ്മകൾ മനോഹരമായി എഴുതിയിരിക്കുന്നു.
കുട്ടിക്കാലത്ത് പുസ്തകത്താളുകള്‍ക്കിടയില്‍ ആകാശം കാണിക്കാതെ ഒളിപ്പിച്ച് വച്ച മയില്‍ പീലി.ആകാശം കണ്ടാല്‍ മയില്‍ പീലി പ്രസവിക്കില്ല എന്നാണ് വയ്പ്.എന്നെ എന്റെ ബാല്യകാലത്തേക്ക് കൊണ്ട് പോയ മാണിക്യത്തിന് നന്ദി.
ആശംസകള്‍.........
വെള്ളായണി
മഴക്കാലമായതിനാല്‍ പലരും മഴയെപറ്റി എഴുതിയിരുന്നു. ഇന്നലെ കോഴിക്കൊട്ട് നിന്ന് ജ്യോത്സനയുടെ മഴക്കഥ വായിച്ചു.
ഇന്ന് മാണിക്ക്യചേച്ചിയുടെതും... ഇനി നാളെ ആരുടെ.
മഴ തീരും മുന്‍പ് എഴുതിക്കോളൂ കൂട്ടരേ എല്ലാരും.
++
“”ഓലക്കലു കൊണ്ട് പാമ്പിനെ ഉണ്ടാക്കാനും ...
ഓലപന്തു കെട്ടിതരാനും
കപ്പയിലകൊണ്ടു മാല ഉണ്ടാക്കാനും
വെള്ളത്തണ്ടു കൊണ്ട് പൊട്ടാസടിക്കാനും കാട്ടി തന്നത് മണിചേച്ചി...
++
ഇതൊക്കെ ഞങ്ങളും കേട്ടിട്ടുണ്ട്.
പക്ഷെ ഈ
വെള്ളത്തണ്ടുകൊണ്ടുള്ള
ഈ പൊട്ടാസ് കളി മാത്രം കേട്ടിട്ടില്ല.
എനിക്കും കാണിച്ച് തരുമോ മാണിക്ക്യച്ചേച്ചി...
നല്ല കഥ
ആശംസകള്‍
ജെ പി
oththiri eshttamayi chechchi.......... kaththukal manoharam .prathyekichch sunil krishnayute
"ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഓര്‍മ്മകള്‍"
നന്നായിരിക്കുന്നു ചേച്ചിയുടെ ഓര്‍മ്മകള്‍ ...
കവിത ആണ് കുടുതല്‍ നന്നായത് ............കഥയേക്കാളും
കവിതയില്‍ , അരികില്‍ നിന്ന് പറന്നകന്നു പോയ പൂമ്പാറ്റ വീണ്ട്ടും തിരികെ എത്തിയെങ്കില്‍ .........എന്നാ ആശയും വ്യഥയും എല്ലാം നിറഞ്ഞു നില്ക്കുന്നു.......നന്നായിരിക്കുന്നു......
കഥ, ഓര്‍മക്കുറിപ്പുകള്‍ പോലെ ആയി .............നമ്മെ ഇഷ്ട്ടപ്പെട്ടിരുന്നവര്‍ മരിച്ചു പോയാല്‍ അവര്‍ നക്ഷത്രങ്ങള്‍ ആയി മാനത്ത് തെളിഞ്ഞു നില്ക്കും എന്നത് പല എഴുത്തുകാരും ഉപയോഗിച്ച് പുതുമ നശിട്ടുണ്ട്ടെന്കിലും ..........ആ ഭാവനയുടെ ചാരുത സുന്ദരം ആണ് ..........
ഓര്‍മ്മകള്‍ നന്നായി ചേച്ചി...
വായിക്കാന്‍ ഒരു സുഖം ഒക്കെ ഉണ്ട്...
പന്കുവേക്കുമ്പോള് ആണ് ഓര്‍മ്മകള്‍ക്ക് മാധുര്യം കൂടുന്നത്....
അത് കൊണ്ട് ഇനിയും കൂടുതല്‍ കൂടുതല്എഴുതൂട്ടോ..പഴയ ഓര്‍മ്മകള്‍...
സ്നേഹത്തിന്റെ നനുപ്പുള്ള മഴയോര്‍മ്മകള്‍ക്ക് നന്ദി..
പകര്‍ന്ന മണിചേച്ചിക്ക് ആശംസകള്‍
എല്ലാവരും എല്ലാം പറഞ്ഞു...
എന്റെ വക ആശംസകള്‍...
പിന്നെ ചേച്ചീ...
എന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് താഴെയുള്ളത്...
വല്ലാത്ത വരികള്‍തന്നെ...
....♫ മനസ്സിന്റെ താളുകള്‍ക്കിടയില്‍
ഞാനൊരു മയില്‍ പീലി ഒളിച്ചു വച്ചു...♫ ..
നല്ല് എഴുത്ത് ..നല്ല ചിത്രങ്ങൾ..
‘മനസ്സിന്റെ താമരയിതളിൽ ഞാൻ പണ്ടൊരു
മയിൽപ്പീലി ഒളിച്ചു വച്ചു’അങ്ങനല്ലേ പാട്ട്?
അതെങ്ങനായാലും ഈറൻ ഉടുത്ത ഈ ഓർമ്മകൾ വളരെ നന്നായി ജോച്ചി. ഒറ്റപ്പെട്ട വ്യക്തിത്വങ്ങൾക്ക് ചിലപ്പോൾ ഓർമ്മകളുടെ വർണ്ണത്തൂവലുകൾ അവശേഷിപ്പിക്കുവാൻ മാത്രമേ സാധിക്കൂ. പിന്നീട് സാധിച്ചാൽ നക്ഷത്രങ്ങളായി ചിരി തൂകാനും.
ഓർമ്മകളുടെ മേഘത്തുണ്ടുകളങ്ങനെ പറന്നുനടക്കട്ടെ...ഒന്നൊന്നായ് പെയ്തിറങ്ങട്ടെ...
മുണ്ഡിത ശിരസ്കൻ:മനസ്സിന്റെ താളുകൾക്കിടയിൽ ഞാൻ പണ്ടൊരു മയിൽപ്പീലി ഒളിച്ചു വച്ചു എന്നാണു പാട്ട്.
പാട്ടു പോലെ സുന്ദരമായ കുറിപ്പും
Post a Comment