Sunday, September 18, 2011

അങ്ങനേയും ഒരു വാരാന്ത്യം.....

വാരാന്ത്യം
ബസ്സ് നിറഞ്ഞ് യാത്രക്കാരുണ്ട്. രണ്ടു ദിവസം അവധിയാണെന്നും എന്തൊക്കെ ചെയ്തു കൂട്ടണമെന്നും ഉള്ള പരിപാടികള്‍ മിക്കവരും പരസ്പരം ചര്‍ച്ച ചെയ്യുന്നു കൂടുതലും ഹൈസ്കൂളില്‍ നിന്ന് വരുന്നവര്‍. വൈകുന്നേരമായതിനാല്‍ റോഡില്‍ നല്ല തിരക്ക്
" ഹോ നടന്നിരുന്നേല്‍ ഇതിലും വേഗം ചെന്നെത്തിയേനേ"
ആരുടേയോ അക്ഷമയോടെയുള്ള ആത്മഗതം. പെട്ടന്ന് ബസ്സ് നിന്നു മുന്നില്‍ വണ്ടികളുടെ നീണ്ട ക്യൂ ആണ് ഇനി എത്ര നേരം ഈ കാത്തുകിടപ്പ് തുടരണമെന്ന് അറിയില്ല.

ഞാന്‍ വശത്തെയ്ക്ക് നോക്കി "സെയ്ന്റ് പീറ്റേഴ്സ് സിമട്രി" നിരനിരയായി ഉയര്‍ന്നു നില്‍ക്കുന്ന കുരിശുകളും പേരു കൊത്തിയ ഫലകങ്ങളും
ഞാന്‍ അതിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ ഇന്നു വരെ തോന്നാത്ത ഒരു ചിന്തയാണ് മനസ്സില്‍ വന്നത്,ഒരു ആയുഷ്ക്കാലം മുഴുവന്‍ ചെയ്തു കൂട്ടിയ വീരശൂര പരാക്രമങ്ങളും, ദാനധര്‍മ്മങ്ങളും സ്നേഹാദരങ്ങളും എല്ലാമെല്ലാം....
നാതന്‍ ഷാലറ്റ് ‌1805- 1895
കാള്‍ സൈമണ്‍ 1910 - 2005
വെറും ഒരു കുഞ്ഞു വരയില്‍ '-' അതാ ഒരു ജീവചരിത്രം മുഴുവന്‍ ഒതുങ്ങി.വാല്യങ്ങളോളം എഴുതികൂട്ടിയ ഡയറി കുറിപ്പുകള്‍ ഒരോ ദിവസത്തിന്റേയും ചെയ്തികള്‍ ലാഭനഷ്ടങ്ങള്‍ അതാ '‌-' ഈ ഒരു കുഞ്ഞുവരയില്‍ തീരുന്നു. "വെറും ഒരു ഡാഷ്"!
ഇപ്പോള്‍ ഈ ട്രാഫിക്ക് കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ ഒരോരുത്തരും നഷ്ടപ്പെടുന്ന സമയമോര്‍ത്ത് അക്ഷമരാവുന്നു.
എങ്ങോട്ടെന്നറിയാതെ നെട്ടോട്ടമാണ്, എന്നിട്ടോ ഒടുവില്‍ മറ്റുള്ളവര്‍ ഈ ഒരു ജീവിതചരിത്രം മുഴുവന്‍ വായിച്ചു തീര്‍ക്കുന്നത് പേരും പിന്നെ ജനന തീയതി മുതല്‍ മരണ തീയതി വരെ അതിനു നടുക്ക് ഒരു ഡാഷ്. കഴിഞ്ഞു അതിലെല്ലാം.....

ജയിക്കാനായി എന്തും പറഞ്ഞ് മറ്റുള്ളവരെ തോല്പിച്ചവര്‍,പരിധിയില്ലാതെ നീചകര്‍മ്മം ചെയ്തവര്‍, പരിണിതഫലമെന്തെന്ന് ആലോചിക്കാതെ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയവര്‍, ഇല്ലാകഥ പറഞ്ഞ് നടന്നവര്‍, തനിക്ക് വേണ്ടി മാത്രം സുഖം തേടിപ്പൊയവര്‍, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവര്‍, നിസ്വാര്‍ദ്ധമായി അന്യരെ സഹായിച്ച സുമനസ്സുള്ളവര്‍, ഇതാ എല്ലാവരും ഒരു വളപ്പിനുള്ളില്‍ അക്കങ്ങളുടെ നടുവിലെ വെറും ഒരു വരയായി മണ്ണിനടിയില്‍ തീരുന്നു.

അവകാശങ്ങള്‍ക്ക് വേണ്ടി ഘോരം ഘോരം പൊരുതിയവര്‍ ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ എല്ലാം ആരോ കൊത്തിയിട്ട ചെറുവരയില്‍ അവസാനിക്കുന്നു. അവരുടെ ജീവിത ചരിത്രം മറ്റുള്ളവര്‍ നോക്കുമ്പോള്‍ ഇന്ന് കാണുന്നത് ആകെയും പോകയും ഈ ചെറുവര. ചെയ്തു കൂട്ടിയ നല്ലതും ചീത്തയും എല്ലാം ഇത്തിരി പോന്ന ഒരു വരയില്‍ ജീവിച്ചിരിക്കുന്നവര്‍ ഒതുക്കുമെന്ന് തിരിച്ചറിവ് അതെന്ന് ആര്‍ക്കുണ്ടാവും?

ജീവിതത്തിന്റെ നിരര്‍ത്ഥത അതോ അര്‍ത്ഥവത്തായ അന്ത്യം വെറുമൊരു "ഡാഷ്"ആണെന്നോ?
ചോദ്യമുയര്‍ത്തി സിമത്തേരിയിലെ ഫലകങ്ങള്‍ നിലകൊള്ളുന്നു.
ബസ്സ് നീങ്ങിത്തുടങ്ങി.

ഞാനും ചിന്തയില്‍ നിന്ന് പുറത്തേക്ക്......

എങ്കിലും മനസ്സില്‍ പറഞ്ഞു ഞാനും ഒടുക്കം ആരോ വരച്ച ഡാഷ് ആവും .......

Friday, December 31, 2010

എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

സന്തോഷത്തിന്റെ .....
സമാധാനത്തിന്റെ ....
പ്രത്യാശയുടെ ...
ഐശ്വര്യത്തിന്റെ ....
പ്രതീക്ഷയുടെ .... ...
ഒരു നവവത്സരം ഏവര്‍ക്കും ആശംസിക്കുന്നു....





Saturday, September 11, 2010

മഴമേഘം.....

മഴമേഘം.....

രുവശവും മരങ്ങള്‍ തിങ്ങി നിന്ന വഴിയിലൂടെ നടക്കവെ ഞാന്‍ അവനോട് പറഞ്ഞു
"എനിക്ക് കുറെ കാലത്തിനു ശേഷമൊരു കഥ എഴുതാന്‍ തോന്നുന്നു ...."
" കഥ വേണ്ട."
"എന്തു കൊണ്ടാന്നറിയില്ലാ നിന്നെ എനിക്ക് ഇഷ്ടമാണ് ."
"അതേയോ ശരി .ഇഷ്ടമുള്ളത് ആവാം, ഇതാ വിട്ടു തരുന്നു."
"പ്രണയമോക്കെ മനസ്സില്‍ നിന്ന് കൈ മോശമായെന്ന് തോന്നി തുടങ്ങി."
"എന്നെ പ്രോവോക് ചെയ്യാനും മാത്രം, അത്രത്തൊളം പ്രണയം ഇപ്പോഴും ഉണ്ട്, കേട്ടോ."
"പ്രണയം ഉണ്ടെങ്കില്‍ അത് കവിതയോട് പിന്നെ നിന്റെ സ്വരം അതും, പിന്നെ നിന്റെ കുസൃതി...."
" മതി മതി ...കുസൃതി ഫീല്‍ ചെയ്തൊ?"
വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വെള്ളിനിലാവ് മരച്ചില്ലയിലൂടെ അരിച്ചിറങ്ങുന്നു.
"നിലാവിന്റെ മണമെന്താന്ന് നോക്ക്."
"ഹും അതിനു മുന്‍പ് നിന്റെ ചെവിയില്‍ ഒരു നനഞ്ഞ ഉമ്മ വയ്ക്കണം.എന്നീട്ടു നിലാവു മാത്രമല്ല നിഴലും മണപ്പിക്കാം."
"ഞാന്‍ മരച്ചോട്ടിലിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു."
"ഹും."
"മരങ്ങളെ പ്രണയിക്കാം.. മരത്തിനു കാതുകളുണ്ടൊ?"
"ഉണ്ടാകാം മരത്തിനു എല്ലാം ഉണ്ട് കാലും കയ്യും.."
"അതെ അത് എനിക്കും തോന്നാറുണ്ട്. ശരിക്കും മരം സംസാരിക്കും"
"അതേ, കണ്ണീര്‍ പൊഴിക്കും, പാടും "
"മനസ്സില്‍ പറയുന്നതിനു പോലും മറുപടി തരും."
"തഴുകും തലോടും കണ്ടില്ലങ്കില്‍ വല്ലത്ത വിഷാദമാണ് ഇല അനക്കത്തില്‍ നിന്നതറിയാം."
" തഴുകല്‍! എന്തൊരു സുഖമാണത്."
"ഉം..."
"ഇവിടെ മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഭൂമിയില്‍ ഒറ്റക്ക് അല്ലന്നെ തോന്നല്‍"
"ആവാം"
"പറയാതെ എന്തൊ പറയുന്ന ഭാവം."
" ഞാന്‍ ഒന്നു ചോദിക്കട്ടെ ?"
"ചോദിക്ക്..എന്താ ചോദിക്കുന്നെ എന്നെങ്കിലും അറിയാമല്ലൊ"
" അതല്ല അതല്ല എന്നിലെ എന്നോട് തന്നെ ഞാന്‍ ചോദിക്കട്ടെ"
" ആലിംഗനം നീ ഓര്‍ക്കുന്നൊ?
"നിന്റെ ആലിംഗനം അതൊരു മരത്തില്‍ നിന്നാണെന്നു തോന്നി."
"അതൊരു തമാശയായി തോന്നിയൊ?"
"ഒരു പാവം പൊലെ വളരെ നിഷ്‌കളങ്കമായി ആയി വന്ന് പെട്ടന്ന് കെട്ടിപിടിച്ചു."
"എന്നിട്ട് എന്നിട്ട് .."
"ഞാന്‍ പോലും ഒന്നും ഓര്‍ത്തില്ല."
"അതേ അപ്പോള്‍ ഞാനും. അതിനു ശേഷം അന്ന് രാത്രി ഞാന്‍ ഇങ്ങോട്ടു കൊണ്ടു പോന്നു. കെട്ടി പിടിച്ച ആളെ. അത്രയേ ഉള്ളു."
"അതെ പാടുള്ളു ചില ഇഷ്ടങ്ങള്‍ മനസില്‍ തന്നെ ഇരിക്കട്ടെ".
മഴമേഘങ്ങള്‍ മാനത്ത് ഓടിവന്നു തുടങ്ങി ..നിലാവെളിച്ചവും കറുത്ത മഴമേഘങ്ങളും മനോഹരമായ കാഴ്ച.പെട്ടന്ന് അവന്‍ പറഞ്ഞു.
"എനിക്ക് ഒരു പെരുമഴയെ പോലെ പെയ്യണം."
"മരത്തിനു ചോട്ടില് ഞാനുണ്ടാവും മഴ തോര്‍ന്നാല്‍ മരം പെയ്യും."
"പെയ്യുന്നത് ഒരു തുള്ളി പോലും കളയാതെ കൊള്ളുമൊ?"
"ഉം.."
"എന്നാല്‍ ഇപ്പോള്‍ ആരും കാണതെ ഞാനൊന്നു പെയ്യട്ടെ.
നോക്ക് ഇവിടെ ഒരു മഴ മേഘം വിതുമ്പി നില്‍ക്കുന്നു.."
"ഒരു മഴമേഘം ഇതിലെ പറന്നകലുന്നു."
"ഒന്ന് പെയ്യാന്‍ പറ്റിയെങ്കില്‍... മുഴുവനായി."
"ഒരു മഴയും മുഴുവനായി പെയ്യുന്നില്ലാ."
"പെയ്യുമ്പോള്‍ ഞാന്‍ മുഴുവനായി പെയ്യും." അവനപ്പോള്‍ മഴമേഘത്തിന്റെ സ്വരമായിരുന്നു.
"തീര്‍ത്തും കുഴികള്‍ നിറച്ച് ഒരിടം പോലും ബാക്കി വയ്ക്കാതെ മലകള്‍ താഴ്‌വാരങ്ങള്‍ ഗര്‍‌ത്തങ്ങള്‍ അടിവാരങ്ങള്‍
എല്ലയിടവും നനച്ചു ഒരു പെയ്യല്‍...."
മാനത്തേയ്ക്ക് നോക്കി അകലത്തില്‍ നിന്നുള്ള ഇടിമുഴക്കം പോലെ അവന്‍ ചോദിച്ചു
"ഞാന്‍ പെയ്യട്ടെ?"
തണുത്ത കാറ്റിനു ചൂട് പിടിച്ചപോലെ, ചാറ്റല്‍ മഴ വന്നു വീണു...
മരച്ചോട്ടില്‍ നിന്ന് അവന്റെ കയ്യും പിടിച്ച് മാനത്ത് നിന്ന് വീണ മഴതുള്ളിയെ മുഖത്തേക്ക് ഏറ്റു വാങ്ങിയപ്പോള്‍
"വല്ലപോഴുമേ ഉള്ളു ഇതാ ഇത് പോലെ...."
അവന്റെ മുഖത്തെ ഭാവം വായിച്ചേടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി.
വര്‍ഷങ്ങളുടെ ഓര്‍മ്മകളെ നനയ്ക്കുന്ന മഴ.
മരുഭൂമിയിലെ മഴ പോലെ!!