Friday, May 7, 2010

അമ്മയ്ക്ക് ഒരു ദിവസം!

വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥ ആരെഴുതിയെന്നോ ബുക്ക് ഏതൊന്നോ ഇന്ന് ഓര്‍ക്കുന്നില്ല എങ്കിലും കഥ മറന്നില്ല... ആറുമക്കള്‍ ഉള്ള വീടാണ് ...വീട്ടില്‍ ധാരാളം ജോലിയുണ്ട്, അത്ര ധനികരല്ലാത്തതിനാല്‍ വീട്ടില്‍ വാല്യക്കാരും ജോലിക്കാരും ഒന്നുമില്ല.

നേരം പുലരും മുന്നെ അമ്മ ഉണര്‍‌ന്ന് വീട്ടിലെ എല്ലാ ജോലിയും ചെയ്യും എല്ലാവര്‍ക്കും പ്രഭാതഭക്ഷണം സ്കൂളില്‍ കൊണ്ടു പോകാന്‍ ഭക്ഷണം ഒക്കെ തയ്യാറക്കുന്നത് അമ്മ തന്നെ എല്ലാവരും പോയാല്‍ വസ്ത്രം കഴുകുക വീടും ചുറ്റുപാടും ശുചിയാക്കുക വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വന്ന് വീണ്ടും പാചകം അങ്ങനെ ആ അമ്മ നിര്‍ത്തില്ലാതെ എന്നും വീട്ടിലെ ജോലിയെല്ലാം ചെയ്യുകയും എല്ലാവരുടേയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തു പോന്നു..

ഒരു ദിവസം അമ്മ മൂത്ത മകനോട് പറഞ്ഞു മോനെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക വെള്ളം കോരുക വിറക് കൊണ്ടു വരിക ഇതെല്ലാം കൂടി ചെയ്യാന്‍ സാധിക്കുന്നില്ല, നീ വീട്ടിലെ ജോലികളില്‍ എന്നെ ചെറുതായി ഒന്നു സഹായിക്കണം മകന്‍ സമ്മതിച്ചു ....
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലതും ചെയ്തു കൊടുത്തു ആ മാസം കടന്നു പോയി . അമ്മ നോക്കുമ്പോള്‍ അമ്മയുടെ മേശമേല്‍ ഒരു കുറിപ്പ്

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നത് 5 ദിവസം ദിവസം 50 പൈസ വച്ച് 2.50 രൂപ
വെള്ളം കോരിയത് 20 ദിവസം 25 പൈസ വീതം 5.00 രൂപ
വിറക് അടുക്കിയത് 4 ദിവസം 25 പൈസ വീതം 1.00 രൂപ
വസ്ത്രം ഇസ്തിരിയിട്ടത് 4 ദിവസം 50 പൈസ വീതം 2.00 രൂപ
ആകെ =10.50 രൂപ

അമ്മ ഇതു വായിച്ചു ... ആ കടലാസില്‍ എഴുതിയ തുക അവിടെ വച്ചു
മകന്‍ വന്നു പണം കണ്ട് സന്തോഷിച്ച് അതു പോക്കറ്റിലിട്ടു പിന്നെ ആണു
മകന്‍ കണക്ക് കുറിച്ച കടലാസിന്റെ മറുപുറത്ത് അമ്മ എഴുതിയത് കാണുന്നത്.
അമ്മ ഇങ്ങനെ എഴുതി
പത്തുമാസം ചുമന്ന് പ്രസവിച്ചതിനു ഒന്നും വേണ്ടാ
മുലപ്പാലൂട്ടി വളര്‍ത്തിയതിനു ഒന്നും വേണ്ട
എന്നും താരാട്ട് പാടിയുറക്കിയതിനു ഒന്നും വേണ്ടാ
മഞ്ഞപ്പിത്തം വന്നപ്പോള്‍ ശുശ്രൂഷിച്ചതിനു ഒന്നും വേണ്ട
ചിക്കന്‍പോക്സ് വന്ന് കിടന്നപ്പോള്‍ രാവും പകലും കൂടെയിരുന്നതിനും ഒന്നും വേണ്ട.
വീണുകാലൊടിഞ്ഞപ്പോള്‍ എന്നും എടുത്ത് സ്കൂളില്‍ കൊണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും ഒന്നും വേണ്ടാ
എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്ന് ഊട്ടിയതിനും ഒന്നും വേണ്ട
വസ്ത്രം മറ്റ് ആവശ്യങ്ങള്‍ ഒക്കെ ഇത്രയും കാലം നടത്തി തന്നതിനും ഒന്നും വേണ്ട........

അതു വായിച്ചിട്ട് അവന്‍ ഓടിചെന്ന് അമ്മേ മാപ്പ് ഞാന്‍ ആലോചിക്കാതെ പറഞ്ഞതാണേ എന്നു പറഞ്ഞ് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു അമ്മ മകനെ ചേര്‍ത്തു പിടിച്ചു പോട്ടെ സാരമില്ല എന്നു പറഞ്ഞു എന്നാണ് കഥ അവസാനിക്കുന്നത്..... '

ഇന്ന് ഈ കഥ ആരും വായിക്കുകയില്ല, ഒരു അമ്മയുടെ ത്യാഗത്തിന്റെ സ്നേഹത്തിന്റെ ഒന്നും കഥ ഇന്ന് ഓര്‍ക്കുന്നും ഉണ്ടാവില്ല,'എന്തൊരു പൊട്ടകഥ' എന്നു പറയാനും മതി. പക്ഷെ കഥയിലെ സന്ദേശം അമ്മമാരുടെ ചെയ്തികള്‍ക്ക് വിലയിടാന്‍ ആവില്ല അമ്മയോട് കണക്ക് പറയരുത് എന്നാണ്.. ആ സന്ദേശം പഴഞ്ചന്‍ ആവുന്നില്ല.

'പെറ്റമ്മയല്ലേ ഞാന്‍; അവര്‍ക്കൊന്ന് വന്നുകണ്ടുകൂടെ' നിറമിഴികളോടെ എത്രയോ അമ്മമാര്‍ ചോദിക്കുന്നു. വര്‍‌ഷത്തില്‍ ഒരിക്കല്‍ എങ്കിലും മക്കള്‍ അമ്മയെ ഒന്നു കാണാന്‍ പോലും കൂട്ടാക്കുന്നില്ല എന്നാലോ *അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് അമ്മയെ തെരുവിലാക്കുന്ന മക്കള്‍ ധാരാളം ...
മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇന്ന് ലോകത്തിലുള്ള എല്ലാ അമ്മമാര്‍ക്കും
മക്കളുടെ
സ്നേഹവും മനസമാധാനവും ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ....


" The meaning of being a mother is to teach children
how to love unconditionally and unselfishly.”


43 comments:

മാണിക്യം said...

മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇന്ന് ലോകത്തിലുള്ള എല്ലാ അമ്മമാര്‍ക്കും മക്കളുടെ സ്നേഹവും, മനസമാധാനവും ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ...

ശ്രീ said...

Mothers Day ക്കു ഏറ്റവും അനുയോജ്യമായ ഒര് കുറിപ്പ് തന്നെ, ചേച്ചീ.

എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ ‌!

pallikkarayil said...

പ്രാർത്ഥനയിൽ പങ്കു ചേരുന്നു..
നല്ല സന്ദേശമുള്ള ഈ പോസ്റ്റിനു നന്ദി.
ആശംസകൾ

കുഞ്ഞൂസ് (Kunjuss) said...

ഈ കഥ ഞാനും വായിച്ചിട്ടുണ്ട് ചേച്ചീ... അതിലെ സന്ദേശം ഒരിക്കലും പഴഞ്ചനാവുന്നില്ല.

അമ്മമാരെ ഇന്നെങ്കിലും മക്കള്‍ ഓര്‍മിക്കട്ടെ!

എല്ലാ അമ്മമാര്‍ക്കും ആശംസകള്‍!

siva // ശിവ said...

മാതൃദിനത്തില്‍ ഏറ്റവും ആവശ്യമായ ഒരു കുറിപ്പ്. നന്ദി ചേച്ചി.

jayanEvoor said...

നല്ല കുറിപ്പ് ചേച്ചീ....

മക്കളൂടെ ഹൃദയങ്ങളാണ് അമ്മമാർ വാഴുന്നിടം.
അവിടെ വാഴാൻ കഴിയാത്ത അമ്മമാർ...
അവരാണ് എണ്ണത്തിൽ കൂടുതൽ.
ലോകത്തുള്ള എല്ലാ അമ്മമാരുടെയും സഹനത്തിന്റെ വാഴ്തു ദിനമാവട്ടെ ഈ അമ്മദിനം!

meegu2008 said...

സ്വന്തം അമ്മയുടെ കൈയ്യില്‍ നിന്നും കൂലി വാങ്ങുന്ന മക്കള്‍ ഇതൊന്നു വായിക്കണം ..വളരെ നന്നായിരിക്കുന്നു ഈ കഥ...എല്ലാവര്‍ക്കും ഒരു നല്ല മാതൃദിനം ആശംസിക്കുന്നു....

രഘുനാഥന്‍ said...

അനുയോജ്യമായ പോസ്റ്റ്‌........എല്ലാ അമ്മമാര്‍ക്കും ഒപ്പം ബൂലോകത്തിന്റെ അമ്മ മാണിക്യം ചേച്ചിക്കും...ആശംസകള്‍ .

കുഞ്ഞൻ said...

ചേച്ചി..

ഒരു അമ്മയായ ചേച്ചിക്ക് ആദ്യം ആശംസകൾ നേരുന്നു..

അമ്മമാർ തങ്ങളുടെ അമ്മമാരെ ഓർക്കുന്നുണ്ടാകുമൊ..ഉണ്ടാവില്ല ഭർത്താവിന്റെയും കുട്ടികളുടെയും കാര്യം നോക്കിനടത്തി വരുമ്പോഴേക്കും അടുത്ത ദിവസമായിട്ടുണ്ടാകും.

എല്ലാ മക്കളും അമ്മമാരാകില്ല എന്നാൽ എല്ലാ അമ്മമാരും മക്കളാണ്.

ചേച്ചി, ഈ പോസ്റ്റ് തികച്ചും അനുചിതം തന്നെ

ജയകൃഷ്ണന്‍ കാവാലം said...

അമ്മയെ സ്നേഹിക്കാന്‍ ഒരു ദിവസം! എനിക്കിതിനോടു യോജിപ്പില്ല. ദിവസവും നേരവും കാലവും നോക്കിയാണോ അമ്മയെ സ്നേഹിക്കേണ്ടത്? അഭയവും, ആശ്രയവുമായ അമ്മയെ അഹോരാത്രം സ്നേഹിക്കേണ്ടതല്ലേ? ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ക്ഷേത്രം! ആ ശ്രീകോവിലില്‍ പ്രഭ ചൊരിയുന്ന ദിവ്യസ്നേഹം, അതു തിരിച്ചറിയാതെ, ആ ക്ഷേത്രം സം‍രക്ഷിക്കാതെ, അവിടെ പൂജ ചെയ്യാതെ മറ്റെന്തു നേടാമെന്നാണ് മനുഷ്യര്‍ കരുതുന്നത്??? എനിക്ക് ഒരു ദിവസം മാത്രം പോരാ.... എല്ലാ ദിവസവും, എല്ലാ നിമിഷവും വേണം...

ശ്രീക്കുട്ടന്‍ said...

അമ്മമാര്‍ക്കെല്ലാവര്‍ക്കും എന്റെയും സ്നേഹാശംസകള്‍. കഥ നന്നായിരുന്നു.

Rare Rose said...

നല്ല കഥയും,കുറിപ്പും ചേച്ചീ.എല്ലാ അമ്മമാര്‍ക്കും ആശംസകള്‍..

ഏ.ആര്‍. നജീം said...

ഗാനഗന്ധര്‍വന്‍ യേശുദാസ്‌ ഒരിക്കല്‍ പറഞ്ഞ ഒരു സംഭവം ഓര്‍ത്തു പോകുകയാണ്..

'മന്നന്‍' എന്ന തമിഴ് ചിത്രത്തിലെ "അമ്മാവേ വണങ്ങാത്ത ഉയര്‍വില്ലയെ" എന്ന ഗാനത്തിന്റെ റിക്കൊടിംഗ് നടക്കുന്നു..ആ ഗാനം രചിച്ച വൈരമുത്തു, സംഗീതം നിര്‍വഹിച്ച ഇളയരാജ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സംവിധായകന്‍ നിര്‍മ്മാതാവ് അവരുടെയെല്ലാം അമ്മ മരണപ്പെട്ടുകഴിഞ്ഞിരുന്നു എന്നത് സ്വാഭാവികം.

ദാസേട്ടന്‍ തന്നെ എല്ലാ ഭാവത്തോടെയും ആ പാട്ട് പാടിക്കഴിഞ്ഞും ചില നിമിഷങ്ങളോളം സ്റ്റുഡിയോയില്‍ ഒരു മുട്ടുസൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ധതയായിരുന്നത്രേ

ഇന്‍സ്ട്രമെന്റ് വായിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു ചില ഒറ്റപ്പെട്ട ഗദ്ഗതങ്ങള്‍ മാത്രം.. ആര്‍ക്കും ഒന്നും മിണ്ടാനാകാതെ, ചില നിമിഷങ്ങള്‍..

ഇതാണ്,ഏത് ക്രൂര ഹൃദയവും ഒരു നിമിഷം തളിരിതമാകുന്നത് അമ്മ എന്നാ സത്യത്തിനു മുന്നില്‍ മാത്രമായിരിക്കും...

പിന്നെ നേരത്തെ സൂചിപ്പിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങള്‍.." കണ്ണിരിക്കുംപോള്‍ അതിന്റെ മഹത്വമറിയില്ല എന്ന് പറഞ്ഞത് പോലെ.. എന്ത് ചെയ്യാനാകും...?


എല്ലാ അമ്മമാര്‍ക്കും നല്ലതിന്റെത് മാത്രമാകട്ടെ ഈ ദിനം എന്നാശംസിക്കുന്നു..

Typist | എഴുത്തുകാരി said...

ഒരമ്മയായ എനിക്കും ഒന്നേ പറയാനുള്ളൂ, അമ്മമാരെ വേദനിപ്പിക്കാതിരിക്കുക. അവര്‍ക്കതു തങ്ങാനാവില്ല.

Senu Eapen Thomas, Poovathoor said...

നമ്മുടെ വീടിന്റെ അടുത്ത് നടന്ന ഒരു സംഭവം ഓർമ്മ വന്നു. വാറ്റുകാരനും, കുടിയനുമായ മകൻ, ഒരു ദിവസം പതിവിൽ കൂടുതൽ മദ്യപിച്ച് വന്ന് വീട്ടിൽ അമ്മയെയും, അനുജനെയും ഒക്കെ തെറി പറഞ്ഞു. സഹിക്കവയ്യാതെ അമ്മ ഗൃഹപ്പിഴയ്ക്ക് പറഞ്ഞു... ഏടാ ഇങ്ങനെ ഒക്കെ തെറി പറയാതെടാ.. ഒന്നുമില്ലെങ്കിൽ ഞാൻ നിന്നെ പത്ത് മാസം ചുമന്നതല്ലെ... പറഞ്ഞ് തീർന്നതും, വീടിന്റെ പുറകിൽ നിന്നും വലിയ ചൂരൽ കൊട്ട പൊക്കി കൊണ്ട് വന്ന്, മോൻ ഈ അമ്മയെ എടുത്ത് തലയിൽ വെച്ച് വീടിന്റെ അവിടെ കൂടെ കുറെ നടന്നു. ഒടുക്കം താഴെയിട്ടിട്ട് പറഞ്ഞു.... ഇനി 10 മാസം ചുമന്നതിന്റെ കണക്ക് എന്നോട് പറഞ്ഞേക്കരുത്.

സസ്നേഹം,
സെനു, പഴമ്പുരാണംസ്.

Unknown said...

അമ്മ മഴക്കാറിനു കൺ നനഞ്ഞു ആ കണ്ണീരിൽ ഞാൻ അലിഞ്ഞൂ. ഇത്രയേ എന്നെ കൊണ്ടു പറ്റൂ

അരുണ്‍ കരിമുട്ടം said...

ജനിച്ച് വളര്‍ത്തിയ അമ്മയെ മറക്കുന്നു എന്നതിലുപരി സ്വന്തം ജീവിതം കരുപിടിപ്പിക്കുന്നതിനിടയില്‍ പലതും നഷ്ടമാവുന്ന ചില മക്കളും ഉണ്ട്

Unknown said...

പിന്നെ ജയകൃഷ്ണൻ കാവാലത്തോട് യോജിക്കുന്നു
അമ്മയ്ക്കുവേണ്ടി ഒരു ദിവസമുണ്ടാക്കിയത് അമ്മയെ സ്നേഹിക്കാനാണെന്നാണോ കരുതിയത് അതെല്ലാം നാറിയ കമ്പോള വ്യവസ്ഥയുടെ ഭാഗമാണ്, അമ്മയ്ക്കൊരു ദിനം നിറയെ ഗിഫ്റ്റുകളുമായി മക്കൾ ചെല്ലുന്ന ഒരു ദിവസം ഗിഫ്റ്റ് ഷോപ്പുകൾക്കും ജ്വല്ലറിൾക്കും കൊയ്ത്തിന്റെ ദിവസം അങ്ങിനെ പ്രണയദിനം , വനിതാദിനം, അച്ഛൻ ദിനം, അച്ഛമ്മ ദിനം , എന്നൊക്കെ പറഞ്ഞ് വർഷത്തിൽ 365 ദിവസവും ഓരോ ദിനമാക്കിയാൽ വന്നു കയറുന്ന ലാഭങ്ങൾ ലക്ഷ്യമാക്കിയാണ് ഓരോ ദിനങ്ങളും.

ബഷീർ said...

എല്ലാം ഇന്ന് വേരും വാചോടപങ്ങളിൽ ഒതുങ്ങുകയല്ലേ. ‘ ബാല്യത്തിൽ സംരക്ഷിച്ച് പോറ്റി വളർത്തിയ മാതാപിതാക്കൾക്ക് ‘സംരക്ഷണവും സുരക്ഷിതത്വവും നൽകാൻ ഇന്ന് അധികമാർക്കും കഴിയുന്നുണ്ടോ ?

the man to walk with said...

good post
bestwishes

Sreekumar B said...

ശാസ്ത്രീയമായി നോക്കിയാല്‍ അമ്മ എന്നത് പ്രകൃതിയുടെ ഒരു ഭാവമാണ്. വ്യക്തിയുടെ സ്വഭാവം അല്ല. കുട്ടിയുണ്ടാവുമ്പോള്‍ എല്ലാ ജീവികളിലും കുറെ കാലത്തേക്ക് ഒരു വാത്സല്യവും സ്നേഹവും നിറഞ്ഞ ഒരു ഭാവം ആവേശിക്കും.. കുട്ടിക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍. മക്കള്‍ വലുതായി കഴിഞ്ഞാല്‍ ആ ഭാവം മിക്ക ജീവികളിലും ഉണ്ടാവാറില്ല. മക്കളെ കണ്ടാല്‍ തിരിച്ചറിയാറും ഇല്ല മിക്ക ജീവികളും. മനുഷ്യന്‍ മാത്രം അങ്ങോട്ടും ഇങ്ങോട്ടും കടവും കണക്കും പറയുന്നു. ഒന്നും പ്രതീക്ഷിക്കരുത്... സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അങ്ങിനെ ചെയ്യുക. അല്ലെങ്കില്‍ അഭിമാനത്തോടെ സ്വതന്ത്രയായി ജീവിക്കുക, മരിക്കുക. പ്രകൃതീ നിയമങ്ങള്‍ എപ്പോഴും മൃദു ഒന്നും അല്ല.

ഗീത said...

അമ്മയെ ഓര്‍മ്മിക്കാന്‍ ഒരു ദിനം - അതു വേണ്ട. എല്ലാ ദിവസവും ഓര്‍ക്കാം.
ഒരമ്മക്ക് മക്കളെ കാണാനുള്ള ആശ ഉല്‍ക്കടമായിരിക്കും. എന്നാലും സമ്മാനപ്പൊതികളുമായി അവര്‍ വന്നില്ലല്ലോ എന്നൊന്നും അമ്മക്ക് പരിഭവമുണ്ടാകില്ല. മക്കള്‍ സുഖമായും സന്തോഷമായും കഴിയുന്നു എന്ന അറിവ് തന്നെ ധാരാളം സ്നേഹമയിയായ ഒരമ്മക്ക്.
എല്ലാ അമ്മമാര്‍ക്കും മക്കളെ പ്രതി സന്തോഷിക്കാന്‍ സാധിക്കട്ടേ.

ഹംസ said...

Mothers Day അമ്മമാരെ ഓര്‍മിക്കാന്‍ ഒരു ദിവസം.!! “മാതാവിന്‍റെ കാല്‍ചുവട്ടിലാണ് നിന്‍റെ സ്വര്‍ഗം“ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് മക്കളുടെ കാല്‍ ചുവട്ടിലാണ് മാതാപിതാക്കള്‍ എന്നു മാത്രം.!!

Anil cheleri kumaran said...

ആ കഥ ആദ്യമായാണ് കേള്‍ക്കുന്നത്. ഇഷ്ടപ്പെട്ടു.

Gopakumar V S (ഗോപന്‍ ) said...

അമ്മയ്ക്ക് ഒരു ദിവസം മതിയോ? എന്നും അമ്മയ്ക്കായ്... സ്വന്തം പെറ്റമ്മയ്ക്കും, പിന്നെ മാതൃഭാവമുള്ള എല്ലാ അമ്മമാര്‍ക്കും വേണ്ടി..മാതൃദിനം പൂര്‍ണ്ണമാകണമെങ്കില്‍ .....
കുഞ്ഞൂസിന്റെഈ പോസ്റ്റ് കൂടി കാണൂ...
മാതൃഭാവത്തിന്‍ അമൂര്‍ത്ത മുഖം
വളരെ ഹൃദ്യമായ കുറിപ്പ്, ആശംസകള്‍, ചേച്ചീ...
(ഭാരതത്തില്‍ മാതൃദിനം മേയ് 9 നാണ്)

പട്ടേപ്പാടം റാംജി said...

ഇന്നലയെക്കുറിച്ച് ഓര്‍ക്കാതെ ഇന്നിന്‌ മാത്രം കണക്ക് പറയുന്ന തലമുറ.
നല്ല പോസ്റ്റ് ചേച്ചി.

Manoraj said...

ചേച്ചി. വളരെ മനോഹരമായ ഉചിതമായ കുറിപ്പ്.. അമ്മയെ മറന്നുള്ള ജീവിതം.. കഴിഞ്ഞ ദിവസം ടീവിയിൽ ഷീല നടത്തുന്ന ഒരു ഷോയിൽ ഒരു അമ്മയുടേ കണ്ണീർ കണ്ടു.. സങ്കടാകരമായ അവസ്ഥ..

kambarRm said...

എല്ലാ അമ്മമാർക്കും ഇത്തിരിവൈകിയാണെങ്കിലും എന്റെ വക മാത്രദിനാശംസകൾ..,
ഉചിതമായ കുറിപ്പ്..,
കുഞ്ഞൻ എന്താ അഭിപ്രായം പറഞ്ഞിരിക്കുന്നേ, എനിക്കതങ്ങ് മനസ്സിലായില്ല..

ശാന്ത കാവുമ്പായി said...

ഈ കഥ എന്‍റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ .

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചേച്ചീ മനസ്സു വിങ്ങുകയോ തേങ്ങുകയോ ഒക്കെ ചെയ്തു കഥ വായിച്ചപ്പോള്‍ . ഇതുപോലെ എത്ര എത്ര കഥകള്‍ എത്ര എത്ര ചൊല്ലുകള്‍ .ഒരു നാടന്‍ ചൊല്ലുണ്ട്.“അമ്മക്കു ഒന്നും കൊടുക്കല്ല് എന്ന്”.പല മക്കളും അത് മനസ്സിലാക്കിയതു അമ്മക്കു ഒന്നുമേ കോടുക്കണ്ടാ എന്നാണ് .സത്യത്തില്‍ എന്താണ് അതിന്റെ അര്‍ഥം?“അമ്മക്കു കൊടുക്കുകയല്ല വേണ്ടത് മക്കളുടെ എല്ലാം എടുക്കുവനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ്?”

ഇന്നും മാതൃദിനം.എല്ലാ അമ്മമാര്‍ക്കും വേണ്ടിപ്രാര്‍ഥിക്കുന്നു.ഈ മാണിക്കാമ്മക്കു വേണ്ടിയും...നന്മകള്‍ നേരുന്നു.

മാണിക്യം said...

ശ്രീ, പള്ളിക്കരയില്‍ ..കുഞ്ഞൂസ്.. ശിവ... ഡോ ജയന്‍... നിശാഗന്ധി ...രഘുനാഥന്‍ ...കുഞ്ഞന്‍ .. ജയകൃഷ്ണന്‍ കാവാലം ... സോണ ജി ശ്രീക്കുട്ടന്‍ ...Rare Rose ...ഏ.ആര്‍. നജീം ...എഴുത്തുകാരി ..സെനു, പഴമ്പുരാണംസ്.
നാടകക്കാരന്‍ ...അരുണ്‍ കായംകുളം ...ബഷീര്‍ പി.ബി.വെള്ളറക്കാട്‌ the man to walk with , ശ്രീകുമാര്‍പിള്ള ... ഗീത ...ഹംസ .കുമാരന്‍ ..ഗോപന്‍ ...പട്ടേപ്പാടം റാംജി ...മനോരാജ് ...കമ്പര്‍ ...ശാന്ത കാവുമ്പായി .കിലുക്കാംപെട്ടി. അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി

കൂതറHashimܓ said...

അതെ, സത്യം

Sranj said...

അതു വായിച്ചിട്ട് അവന്‍ ഓടിചെന്ന് അമ്മേ മാപ്പ് ഞാന്‍ ആലോചിക്കാതെ പറഞ്ഞതാണേ എന്നു പറഞ്ഞ് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു

അവന്‍ കുട്ടിയായതു കൊണ്ടാ കരഞ്ഞത്... അല്ലെങ്കില്‍ ഇതൊക്കെ അമ്മയുടെ കടമകള്‍ മാത്രം എന്നു പറയുമായിരുന്നു അവന്‍! എല്ലാ മക്കളേയും പോലെ ..

Echmukutty said...

സ്നേഹമുള്ള മക്കളും സ്നേഹമുള്ള അമ്മമാരും എല്ലാവർക്കും ഉണ്ടാകട്ടെ.

Kaniyapuram Noushad said...

"അമ്മയ്ക്ക് ഒരു ദിവസം" അതൊരു അനാവശ്യ പരാമര്‍ഷമല്ലേ?
അമ്മയെ സ്നേഹിക്കാത്ത ഒരു വ്യക്തിയും ഈ ഭു മുഖത്ത് ഉണ്ടാവില്ല.കഥയില്‍ പറയുന്നതിനേക്കാള്‍ വലിയ വിവര ദോഷികളും ഉണ്ടാവാം.എന്നാല്‍ അമ്മയെ ഓര്‍ക്കാനും സ്നേഹിക്കാനും ഒരു ദിവസം എന്നത് എന്തിനെയും ശുഷ്കിച്ചു മഹത്വ വല്‍ക്കരിക്കുന്ന പാശ്ചാത്യ രീതിയാണു.ഇത് എത്ര മാത്രം അനുകരണിയം എന്നത് ചിന്തയ്ക്ക് വിധേയം.........

ഷൈജൻ കാക്കര said...

നന്നായിട്ടുണ്ട്...

---

ഇതുംകൂടി വായിക്കുക

http://www.mathrubhumi.com/story.php?id=99391

ആലുവ: മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.

തായിക്കാട്ടുകര കുന്നുംപുറം പറയമുറി വീട്ടില്‍ ഖദീജയ്ക്കാണ് മാതൃദിനത്തിന്റെ തലേന്ന് ഈ ദുര്‍ഗതി. അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഖദീജ. ശനിയാഴ്ച കൊച്ചുമകള്‍ തായിക്കാട്ടുകരയിലുള്ള ഇളയമകന്റെ വീട്ടില്‍ ഖദീജയെ കൊണ്ടുചെന്നുവിട്ടു. ഖദീജയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന ഖദീജയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്‌ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഖദീജയുടെ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് ഉമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഖദീജയ്ക്ക് വീട്ടില്‍ കയറാനായത്.

keraladasanunni said...

അവസരോചിതമായ പോസ്റ്റ്. അമ്മ മരിച്ചതിന്നു ശേഷം വളരെ കാലം അമ്മ വേര്‍പിരിഞ്ഞിട്ട് ഇത്ര മണിക്കൂറായി എന്ന് ഞാന്‍ പറയും. എന്നാല്‍ അച്ഛന്ന് മിനുട്ടിലോ സെക്കന്‍ഡിലോ പറഞ്ഞു കൂടേ എന്ന് മക്കളും. അമ്മയോളം പോന്ന മറ്റൊന്നില്ല.

ഹേമാംബിക | Hemambika said...

ഞാനും ഈ കഥ കേട്ടിട്ടില്ല. നല്ല കഥ.
സ്വന്തം അമ്മയെ സ്നേഹിക്കുന്ന പോലെ മറ്റുള്ളവരുടെ അമ്മയെ സ്നേഹിക്കാനും എല്ലാരും ശ്രമിച്ചെങ്കില്‍.

Unknown said...

അത്തരം മക്കൾ ഇന്നത്തെ സമൂഹത്തിൽ ധാരാളം ഉണ്ട് ചേച്ചി .

Anonymous said...

good story ,loved it.relevant anytime, anywhere.

raj said...

എങ്ങനെ ജീവിക്കണമെന്ന് അച്ഛൻ ഒരിക്കലും എനിക്ക് പറഞ്ഞുതന്നില്ല..സ്വന്തം ജീവിതത്തിലൂടെ അതെനിക്ക് കാണിച്ഛുതന്നു...................

‌ - കെല്ലർ
അച്ച്ഛൻ ഒന്നുമല്ല.. അമ്മയാണ് എല്ലാമെന്ന് പറയുമ്പോൾ ഒരിക്കൽ ഒരുനിമിഷം അച്ഛനു വേണ്ടി മാറ്റി വെയ്ക്കാം..ദുഖം വരുമ്പോൾ ഒന്നുറക്കെ കരയാൻ പോലുമാവതെ എല്ലാം ഉള്ളിൽ ഒതുക്കി വെയ്ക്കുന്ന അച്ഛന്റെ മുഖം ഒന്നോർത്ത് നോക്കാം.. പരാതിപ്പെട്ടി തുറക്കുമ്പോൾ ഒരു നേർത്ത ചിരിയിൽ എല്ലാം ഒതുക്കി കടന്നു പോകുന്ന അച് ഛന്റെ മുഖം ഇപ്പൊ മൻസ്സിൽ തെളിഞ്ഞുവരുന്നില്ലെ... .അച് ഛ്ൻ സ്നേഹത്തിന്റെ മൂർത്തിമത് ഭാവം..സങ്കടത്തിന്റെ നടുവിലും പതറാതെ എല്ലാവർക്കും ശക്തി നൽകി താങ്ങായി, തണലായി നിൽക്കുന്ന അച് ഛൻ.പുറമെ ഗൌരവം കാണിക്കുന്ന അച്ഛന്റെ മനസ്സിലെ അണയാത്ത സ്നേഹം തിരിച്ഛറിയുന്നില്ലെ..പൂമുഖത്തെ ചാരു കസേരയിൽ കാണാമറയത്തേക്ക് അച്ഛൻ വെറുതെ നോക്കിയിരിക്കുകയല്ലെന്നു ഇനിയും മനസ്സിലായില്ലെ?അച്ഛൻ ആലോചിക്കുകയാണു മക്കളുടെ ഭാവിയെക്കുറിച്ഛ്..
അങ്ങ് വിദൂരതയിരുന്ന് മകന്റെ ജീവിതത്തെപ്പറ്റി സന്തോഷാശ്രുക്കൾ പൊഴിക്കുന്ന അച്ഛന്റെ മുൻപിൽ ദാ ഈ മകന്റെ സാഷ്ട്ടംഗ് പ്രണാമം.. മിഴിനീർപ്പൂക്കളിൽ പൊതിഞ്ഞ സ്നേഹാദരങ്ങൾ.

raj said...

എങ്ങനെ ജീവിക്കണമെന്ന് അച്ഛൻ ഒരിക്കലും എനിക്ക് പറഞ്ഞുതന്നില്ല..സ്വന്തം ജീവിതത്തിലൂടെ അതെനിക്ക് കാണിച്ഛുതന്നു...................

‌ - കെല്ലർ
അച്ച്ഛൻ ഒന്നുമല്ല.. അമ്മയാണ് എല്ലാമെന്ന് പറയുമ്പോൾ ഒരിക്കൽ ഒരുനിമിഷം അച്ഛനു വേണ്ടി മാറ്റി വെയ്ക്കാം..ദുഖം വരുമ്പോൾ ഒന്നുറക്കെ കരയാൻ പോലുമാവതെ എല്ലാം ഉള്ളിൽ ഒതുക്കി വെയ്ക്കുന്ന അച്ഛന്റെ മുഖം ഒന്നോർത്ത് നോക്കാം.. പരാതിപ്പെട്ടി തുറക്കുമ്പോൾ ഒരു നേർത്ത ചിരിയിൽ എല്ലാം ഒതുക്കി കടന്നു പോകുന്ന അച് ഛന്റെ മുഖം ഇപ്പൊ മൻസ്സിൽ തെളിഞ്ഞുവരുന്നില്ലെ... .അച് ഛ്ൻ സ്നേഹത്തിന്റെ മൂർത്തിമത് ഭാവം..സങ്കടത്തിന്റെ നടുവിലും പതറാതെ എല്ലാവർക്കും ശക്തി നൽകി താങ്ങായി, തണലായി നിൽക്കുന്ന അച് ഛൻ.പുറമെ ഗൌരവം കാണിക്കുന്ന അച്ഛന്റെ മനസ്സിലെ അണയാത്ത സ്നേഹം തിരിച്ഛറിയുന്നില്ലെ..പൂമുഖത്തെ ചാരു കസേരയിൽ കാണാമറയത്തേക്ക് അച്ഛൻ വെറുതെ നോക്കിയിരിക്കുകയല്ലെന്നു ഇനിയും മനസ്സിലായില്ലെ?അച്ഛൻ ആലോചിക്കുകയാണു മക്കളുടെ ഭാവിയെക്കുറിച്ഛ്..
അങ്ങ് വിദൂരതയിരുന്ന് മകന്റെ ജീവിതത്തെപ്പറ്റി സന്തോഷാശ്രുക്കൾ പൊഴിക്കുന്ന അച്ഛന്റെ മുൻപിൽ ദാ ഈ മകന്റെ സാഷ്ട്ടംഗ് പ്രണാമം.. മിഴിനീർപ്പൂക്കളിൽ പൊതിഞ്ഞ സ്നേഹാദരങ്ങൾ.

VineshNarayanan said...

how nice it is .....continue ur journey